2007, ജൂൺ 26, ചൊവ്വാഴ്ച

ബഹുമാനപ്പെട്ട ‘ഞാന്‍‘ അവര്‍കള്‍

നമ്മുടെ നാട്ടിലെ മിക്കവരെയും ബാധിച്ച ഒരു സ്വഭാവ വൈകൃതമാണ്‌ ഞാന്‍ എന്ന വികാരം. 'ജ്ജ്‌ ന്നതെയച്ചും അറ്യൂലാ', 'ജ്ജ്‌ ന്തേ ന്നക്കുറിച്ച്‌ വിജാരിച്ചത്‌?' 'ഞാനാരാന്നാ അന്റ വിജാരം?'തുടങ്ങിയ നാം നിത്യേന കേട്ടുകൊണ്ടിരിക്കുന്ന ഞാനെന്ന വാലില്ലാത്തവര്‍ നമുക്കിടയില്‍ വളരെ വിരളമായിരിക്കും.

എന്തിനും ഏതിനും ഞാന്‍ അവര്‍കളായിരിക്കണമെന്ന് പലര്‍ക്കും നിര്‍ബന്ധമാണ്‌.'ഓന്‍ അങ്ങനെ ഒരുകാര്യം തൊടങ്ങീട്ട്‌ ഓന്‍ ന്നോട്‌ ചോയ്ച്ചീലാ', 'ന്ന ഓന്‍ ബെക്കണ്ടോടത്ത്‌ ബെക്ക്‍‍ണ്‌ ല്ല്യാ' തുടങ്ങിയ പരാതികള്‍ പലപ്പോഴും കേള്‍ക്കുന്നവരാണ്‌ നാം.ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നത്‌ ശരിയാണ്‌. പക്ഷേ ഇങ്ങനെ ബഹുമാനം ഇരന്നുവാങ്ങുന്നത്‌ ലജ്ജാവഹമല്ലേ?.

സത്യത്തില്‍ ഓരോമനുഷ്യനും ഓരോ സ്വതന്ത്രജീവിയാണെന്നത്‌ അംഗീകരിക്കാത്ത അപരിഷ്‌കൃതമായ വളരെ ഇടുങ്ങിയ മനസിന്റെ വികൃതിയാണിത്‌. ദൈവം കനിഞ്ഞുനല്‍കിയ സമ്പത്തോ ആരോഗ്യമോ വിദ്യാഭ്യാസമോ നമ്മെ കേമന്മാരാക്കുമോ?.

മാരകമായ ഒരുരോഗം നല്‍കി ദൈവം പരീക്ഷിച്ചാല്‍ ചികില്‍സിച്ച്‌ കുത്തുപാളയെടുത്ത്‌ പോകാവുന്നതോ ഭൂമിയുടെ പാളികളിലൊരു ചെറിയ ഇളക്കം തട്ടിയാല്‍ തകര്‍ന്ന് തരിപ്പണമാകുന്നതോ ആയ സമ്പത്തിന്റെ പേരിലാണോ നാം അഹങ്കരിക്കുന്നത്‌?.

ഒരു കൊതുക്‌ കടിച്ചാല്‍ വെടിതീരുന്ന, നേരെ നടന്നുപോകുമ്പോള്‍ ഒന്ന് മടക്കിചവിട്ടിയാല്‍ ഞൊണ്ടിനടക്കേണ്ടി വരുന്ന ആരോഗ്യമാണോ നമ്മെ അഹങ്കാരികളാക്കുന്നത്‌?.

നാലക്ഷരം പഠിച്ചതിന്റെ പേരില്‍ അഹങ്കരിക്കുന്നവരാണ്‌ പമ്പരവിഢികള്‍. അറിവിന്റെ ക്ഷേത്രകവാടം സ്വന്തം അജ്ഞതയെക്കുറിച്ചുള്ള തിരിച്ചറിവാണെന്നറിയാത്തവരാണവര്‍. എനിക്കൊന്നുമറിയില്ലെന്ന് സമ്മതിക്കാന്‍ നല്ല അറിവ്‌ വേണം എനിക്കറിയുന്നതിനേക്കാളേറെ അറിയാത്തവയാണെന്നറിയുന്നവനാണ്‌ അറിവുള്ളവന്‍. അവന്‌ അഹങ്കരിക്കാനാവില്ല.

പിന്നെ എന്തിന്റെ പേരിലാണ്‌ നാം അഹങ്കരിക്കുന്നത്‌? ഭൂമിയില്‍ അഹങ്കരിച്ചുനടന്നവരുടെയെല്ലാം അന്ത്യം ദയനീയമായിരുന്നു എന്നതിന്‌ നമുക്കുമുമ്പില്‍ എത്ര തെളിവുകളുണ്ട്‌?.

മറ്റുള്ളവര്‍ തന്നെ ഒരു മഹാനായികാണണമെന്ന് ബുദ്ധിയുള്ളവരാരും കരുതുകയില്ല. ഒരിക്കല്‍ പുകഴ്ത്തിയവര്‍ മറ്റൊരവസരത്തില്‍ തരം താഴ്ത്തുകയും പുഛിക്കുകയും ചെയ്യാന്‍ നിസ്സാരമായ കാരണങ്ങള്‍ മതി. അതുകൊണ്ട്‌ എന്തെങ്കിലും സല്‍പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ദൈവിക പ്രീതിക്കപ്പുറം സമൂഹത്തില്‍ നിന്നൊന്നും പ്രതീക്ഷിക്കരുത്‌.

ദൈവിക പ്രീതി പ്രതീക്ഷിക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും അത്‌ ലഭിക്കും. സമൂഹം തന്നെ മഹാനായികാണണമെന്ന് കരുതുന്നവര്‍ പലപ്പോഴും പരിഹാസ്യരാവുകയാണുണ്ടാവുക.

അതുപോലെത്തന്നെയാണ്‌ കുടുംബത്തെ സേവിക്കുന്നതും. മക്കള്‍ക്കോ കുടുംബ മിത്രാദികള്‍ക്കോ വാരിക്കോരി ക്കൊടുക്കുമ്പോള്‍ ഒരിക്കലും ഇതിന്‌ ഇവര്‍ തനിക്ക്‌ പ്രത്യുപകാരം ചെയ്യുമെന്നോ ഇവരെല്ലാം എന്നും ഇതിനെല്ലാം നന്ദിയുള്ളവരായിരിക്കുമെന്നോ കരുതാന്‍ പാടില്ല. ദൈവം തന്നെ ഏല്‍പ്പിച്ച കടമയാണ്‌ ഞാന്‍ നിര്‍വ്വഹിക്കുന്നതെന്നും ഇതിന്‌ ദൈവം പ്രതിഫലം നല്‍കുമെന്നും മാത്രമേ കരുതാവൂ.

കുടുംബത്തില്‍ നിന്നും തിരിച്ച്‌ പ്രതിഫലം പ്രതീക്ഷിക്കുന്നവര്‍ക്ക്‌ മിക്കപ്പോഴും നിരാശമാത്രമായിരിക്കും ലഭിക്കുക അവസാനം മക്കളെയും കുടുംബത്തെയും വെറുത്ത്‌ മരിക്കേണ്ടി വന്നവര്‍ ഒരുപാടുണ്ട്‌.

മറ്റുള്ളവരുടെ പ്രശംസ ലക്ഷ്യമാക്കിയോ സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ ലക്ഷ്യമാക്കിയോ ആവരുത്‌ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‌ വേണ്ടി നമുക്കാവുന്നത്‌ ചെയ്യണം അനീതികള്‍ക്കെതിരെ പ്രതികരിക്കണം സഹായം വേണ്ടവരെ സഹായിക്കണം അതിന്‌ പ്രതിഫലമായി ദൈവപ്രീതിയും നന്മചെയ്താലുള്ള സംതൃപ്തിയും മാത്രമേ പ്രതീക്ഷിക്കാവൂ.

2007, ജൂൺ 24, ഞായറാഴ്‌ച

ഒരു പെരുമഴക്കാലം കൂടി

നാട്ടില്‍ നല്ല മഴയാണ്‌.മഴവെള്ളത്തില്‍ കടലാസുതോണിയിറക്കിയ കാലവും,നിറഞ്ഞൊലിക്കുന്ന അരിച്ചാലിന്റെ ഓരത്തുകൂടെ കുഞ്ഞിക്കുടയും ചൂടി സ്കൂള്‍വിട്ടുവന്നിരുന്നകാലവുമെല്ലാം കൊടും ചൂടില്‍ പൊരിയുമ്പോഴും പ്രവാസിയുടെ മനസ്സിലേക്ക്‌ വിരുന്നുവരുന്ന കാലം.നാട്ടിലെ മഴ പ്രവാസിയുടെ മനസ്സിലാണ്‌ പെയ്തിറങ്ങുന്നത്‌.

ചേളാരി ചന്തയില്‍ നിന്നും വിത്തും തൈകളും വാങ്ങികൊണ്ടുവന്ന് നട്ടുപിടിപ്പിക്കാന്‍... കളിയാട്ടത്തിന്‌ പോകാന്‍... അങ്ങനെ അവന്റെ ആഗ്രഹങ്ങളുടെ പെരുമഴതുടരുകയാണ്‌.മഴകൊണ്ട്‌ പനിപിടിച്ചാല്‍ ചുട്ടപപ്പടവും കുറിയരിക്കഞ്ഞിയും കുടിച്ച്‌ പനി ആസ്വദിച്ചത്‌... ഭരണിയിലുപ്പിട്ട്‌ വച്ച ഉപ്പുമാങ്ങകൂട്ടി വറുതിയുടെ കര്‍ക്കിടത്തെ വരവേറ്റത്‌...അങ്ങിനെ അവന്റെ നഷ്ടസ്വര്‍ഗ്ഗങ്ങള്‍ ഏണ്ണിയാലൊടുങ്ങാത്തതാണ്‌.

'അതും ഇതും ഓര്‍ത്തിരിക്കാതെ നാല്‌ ചക്രം കൂടുതലുണ്ടാക്കാനുള്ള വഴിനോക്കെടാ' എന്ന് മറ്റുള്ളവരെ ഉപദേശിക്കുന്നവര്‍പോലും ഇടക്കിടെ ഇങ്ങിനെ ചില ഓര്‍മ്മകളില്‍ വീണുപോകുകയും വെറും ചക്രമുണ്ടാക്കുന്ന ജീവിതത്തോട്‌ അല്‍പ്പസമയത്തേക്കെങ്കിലും അവര്‍ക്ക്‌ മടുപ്പ്‌ തോന്നിയിട്ടുമുണ്ടാകാം.

ഇവിടെ വിശ്രമത്തിന്‍ അല്‍പ്പസമയം കിട്ടിയാല്‍ അത്‌ പൂര്‍‌ണ്ണമായി ഉറങ്ങിത്തീര്‍ത്ത്‌ ബാക്കിസമയം മുഴുവന്‍ ജോലിചെയ്ത്‌ ജലദോഷം മുതല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരെ പെനഡോളില്‍ അവസാനിപ്പിച്ച്‌ സമയവും ക്രമവും നോക്കാതെ കിട്ടിയത്‌ വാരിവലിച്ച്‌ തിന്ന് പരോളിലിറങ്ങുന്ന ജയില്‍പുള്ളിയെപ്പോലെ നാട്ടിലെത്തുന്ന ഏതാനും ദിനങ്ങള്‍മാത്രം ജീവിച്ചാല്‍ മതിയെന്ന് തീരുമാനിച്ചവരാണ്‌ പ്രവാസികളില്‍ നല്ലൊരു വിഭാഗവും. മനസ്സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും അവന്‍ നിഴല്‍ പോലെ കൊണ്ടുനടക്കാന്‍ പഠിച്ചിരിക്കുന്നു.അവസാനം മിക്കവരുടെയും സമ്പാദ്യത്തില്‍ കൂടുതലും രോഗങ്ങളായിരിമാറുന്നു.ഗള്‍ഫില്‍ നില്‍ക്കുന്ന വര്‍ഷങ്ങള്‍ കൂടുംതോറും കഴിക്കുന്ന മരുന്ന് കെട്ടിന്റെ ഭാരവും കൂടിവരുന്നു. ഇത്‌ അവരുടെ നിസ്സഹായത അവരില്‍ അടിച്ചേല്‍പ്പിച്ചതാകാം. പക്ഷെ പിരിമുറുക്കങ്ങളെ മനസ്സിലേറ്റാതെ സന്തോഷത്തോടെ പ്രശ്നങ്ങളെ നേരിടാന്‍ ശീലിക്കുകയും എന്തൊക്കെ സംഭവിച്ചാലും അതെല്ലാം സര്‍വ്വശക്തന്റെ മുന്‍ തീരുമാനപ്രകാരമാണ്‌ നടക്കുന്നതെന്ന് ചിന്തിക്കുകയും ഏതാപത്തിലും അവന്റെ സഹായം പ്രതീക്ഷിക്കുകയും ചെയ്താല്‍ നമ്മുടെ മനസ്സില്‍ എപ്പോഴും സന്തോഷം കളിയാടും നാട്ടുകാരുടെയും കൂട്ടുകാരുടെയും കൂട്ടായ്മകളില്‍ പങ്കാളികളായാല്‍ നാം ഒറ്റക്കല്ലെന്ന ബോധം നമ്മുടെ മനസ്സിനെ നിര്‍ഭയമാക്കും . നാമെല്ലാം അങ്ങനെ പക്വമായമനസ്സിന്റെ ഉടമകളായിത്തീരട്ടെ.

2007, ജൂൺ 22, വെള്ളിയാഴ്‌ച

ചെമ്മിണിക്കല്‍ മമ്മുദുകാക്ക

അങ്ങിനെ ചെമ്മിണിക്കല്‍ മമ്മുദുകാക്ക നമ്മോട്‌ വിടപറഞ്ഞു. ഒരുനൂറ്റാണ്ടോളം ജീവിച്ച ആസേവനത്തിന്റെ ആള്‍രൂപം മണ്‍മറഞ്ഞു.

പടിക്കല്‍മഹല്ലില്‍ മമ്മുദുകാക്കയെ അറിയാത്തവരായും ഓര്‍ക്കാത്തവരായും ആരുംതന്നെ ഉണ്ടാവില്ല. നിരവധിപേര്‍ക്ക്‌ അന്ത്യയാത്രചൊല്ലിയ, നിരവധിപേര്‍ക്ക്‌ ബര്‍സഖിന്റെ വീടുകള്‍പണിത കര്‍മ്മോത്സുകനായ മമ്മുദുകാക്ക, സമയമെത്തിയാല്‍ ആരെയും ഒരു നിമിഷം പോലും ബാക്കിവെക്കാത്ത സര്‍വ്വശക്തന്റെ വിളിക്കുത്തരമേകി. സ്വന്തമായുള്ള എല്ലാറ്റിനേക്കാളും പള്ളിയെ സ്‌നേഹിച്ച ആമഹാനുഭാവനോടൊപ്പം നമ്മെയും സര്‍വ്വശക്തന്‍ സ്വര്‍ഗ്ഗാവകാശികളാക്കട്ടെ.

പള്ളിക്കാട്ടിലെ പരേതാത്മാക്കളുടെ തോഴനായി ഇക്കാലമത്രയും കഴിച്ചുകൂട്ടിയ അദ്ധേഹം ഇന്ന് അവരിലൊരാളായി മാറി. നട്ടപ്പാതിരാക്കും ഒരു പാനീസിന്റെയോ ഓലച്ചൂട്ടിന്റെയോ വെളിച്ചത്തില്‍ പള്ളിക്കാട്ടിലൂടെ സഞ്ചരിച്ചിരുന്ന ആ നിര്‍ഭയത്തം അദ്ധേഹത്തിന്റെ ജീവിതമുദ്രയായിരുന്നു. ഒറ്റമുണ്ടും തോളിലൊരു തോര്‍ത്തുമുണ്ടുമണിഞ്ഞ്‌ ജീവിച്ച അദ്ധേഹം വസ്ത്രധാരണത്തിലെന്നപോലെ ജീവിതത്തിന്റെ എല്ലാമേഖലയിലും ആലാളിത്യം കാത്തുസൂക്ഷിച്ചിരുന്നു. ഉഛത്തില്‍ സംസാരിക്കുകയോ അനാവശ്യ വാഗ്വാദങ്ങളിലേര്‍പ്പെടുകയോ ഭൗതികമായ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയോ ചെയ്യാതെ സാത്വികനും സൗമ്യനുമായ മമ്മുദുകാക്കയുടെ നിര്യാണത്തില്‍ പടിക്കല്‍ വിചാരവേദി അനുശോചനം രേഖപ്പെടുത്തുന്നു.
അദ്ധേഹത്തിന്റെ കുടുംബ മിത്രാദികള്‍ക്ക്‌ സര്‍വ്വശക്തന്‍ ക്ഷമയും സമാധാനവും പ്രധാനം ചെയ്യട്ടെ.

2007, ജൂൺ 20, ബുധനാഴ്‌ച

ആമുഖം

പടിക്കല്‍ വിചാരവേദിക്ക്‌ കുറഞ്ഞനാളുകള്‍കൊണ്ടുതന്നെ വന്‍പിന്തുണയാണ്‌ പടിക്കല്‍ കാരായ പ്രവാസികളില്‍നിന്നും സ്വദേശികളില്‍നിന്നും ലഭിക്കുന്നത്‌.വിഭാഗീയതകള്‍ക്കതീതമായി പടിക്കലെ എല്ലാജനവിഭാഗങ്ങള്‍ക്കിടയിലും ഐക്ക്യവും സ്‌നേഹവും വളര്‍ത്താനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക്‌ എല്ലാവരുടെയും പിന്തുണ ഇനിയും ഞങ്ങള്‍പ്രതീക്ഷിക്കുകയാണ്‌.
ജോലിതേടി കടല്‍കടന്നവരും ഇന്ത്യയുടെ തന്നെ വിവിധകോണുകളില്‍ ജീവിക്കുന്നവരും നാട്ടുകാരുമായ എല്ലാപടിക്കല്‍കാരെയും ഒന്നിച്ചിരുത്താന്‍ പടിക്കല്‍ വിചാരവേദി ഒരുക്കുന്ന ഒരു വേദിയാണ്‌ ഈബ്ലോഗ്‌. ഇന്റര്‍നെറ്റുമായി ബന്ധമുള്ള എല്ലാ പടിക്കല്‍കാരും ഈബ്ലോഗുമായി സഹകരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇതില്‍ എഴുതുക. ഇതിലേക്ക്‌ ലേഖനങ്ങള്‍ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ padikkalvicharavedi@gmail.com എന്ന വിചാരവേദിയുടെ മെയിലിലേക്ക്‌ മെയില്‍ അയക്കുകയോ 02 6746195 എന്ന നമ്പറിലേക്ക്‌ ഫാക്സ്‌ ചെയ്യുകയോ ചെയ്യുക.
പടിക്കല്‍ വാര്‍ത്തകള്‍
‍ നാട്ടിലെ വിശേഷങ്ങള്‍ നെറ്റിലൂടെ അറിയിക്കുന്ന ഒരുബ്ലോഗാണിത്‌.ഇതിലേക്ക്‌ വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഇ.മെയില്‍ അയക്കുകയോ 00966 502637945(ജിദ്ദ) 00973 39849420(ബഹ്‌റൈന്‍)എന്നതില്‍ ഏതെങ്കിലും നമ്പറിലേക്ക്‌ SMSഅയക്കുകയോ വിളിച്ച്‌ അറിയിക്കുകയോ ചെയ്യുക.
പടിക്കല്‍ വീഡിയോ ചാനല്‍
യൂ ട്യൂബില്‍ പടിക്കല്‍ വിചാരവേദി ഒരുക്കുന്ന വീഡിയോ ചാനലാണിത്‌. പടിക്കലുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഞങ്ങള്‍ ഇതില്‍ പ്രക്ഷേപണം ചെയ്യും.favorites എന്ന സെക്ഷനില്‍ രസകരവും പഠനാര്‍ഹവുമായ വീഡിയോകള്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്‌.അത്യാവശ്യം സ്പീഡുള്ള ഇന്റര്‍നെറ്റ്‌ കണക്ഷനും ഫ്ലാഷ്‌ പ്ലെയറുമുള്ള കമ്പ്യൂട്ടറുകളില്‍ ഇത്‌ കാണാം.
മാഗസിന്‍
‍ പടിക്കല്‍ വിചാരവേദിയുടെ കീഴില്‍ നാട്ടിന്റെ ചരിത്രവും, നാട്ടുകാരുടെ അനുഭവങ്ങളും, ഓര്‍മ്മകളും, ലേഖനങ്ങളും,മറ്റുസാഹിത്യസൃഷ്ടികളുമെല്ലാം ഉള്‍പ്പെടുത്തി ഒരു മാഗസിന്‍ പ്രസിദ്ധീകരിക്കുന്നു. ഇതിലേക്ക്‌ നിങ്ങളുടെ രചനകള്‍ ഞങ്ങള്‍ക്കയച്ചുതരിക.ചരിത്രരചനയിലേക്ക്‌ നിങ്ങള്‍ക്കറിയുന്ന വിവരങ്ങള്‍ നല്‍കുക.നിങ്ങളുടെ രചനകള്‍ നല്‍കേണ്ട വിലാസം

Padikkal vicharavedi
C/o.Subairkottayi
PB.No:13538
Jeddah 21414
Kingdom of Soudi arebia
Fax: 026746195

Padikkal Vicharavedi
C/O Ummer K Chelari
Mullanmadakkal House
Po.Velimukku 676317
Malappuram Dt
Kerala