2007, ഓഗസ്റ്റ് 26, ഞായറാഴ്‌ച

ഓണാശംസകള്‍!....



വട്ടിയും തൂക്കി പൂവേപൊലിപാടി പൂപറിക്കുന്ന കുട്ടികളെയൊന്നും നമ്മുടെനാട്ടില്‍ കാണില്ലെങ്കിലും മലയാളിമനസ്സുകള്‍ ജാതിമത ഭേതമന്യേ ഓണനാളുകളില്‍ ഗൃഹാദുരത്വത്തിന്റെ പൂക്കള്‍കൊണ്ട് മനസ്സിലും മുറ്റത്തും പൂക്കളങ്ങള്‍ തീര്‍ക്കാറുണ്ട് .

സമൃദ്ധിയും സമാധാനവും നിലനിന്ന ഒരു കാലത്തിന്റെയും ജനപ്രിയനായ ഒരു ഭരണാധികാരിയുടെയും സങ്കല്‍പ്പങ്ങളാണ് ഓണം നമ്മുടെ മനസ്സിലെത്തിക്കുന്നത്. അങ്ങിനെയുള്ള ഒരുകാലത്തിനായുള്ള പ്രതീക്ഷകളും പ്രാര്‍ത്ഥനകളുമാണ് നമ്മുടെ മനസ്സില്‍ വിരിയുന്നത്.

പൂക്കളങ്ങള്‍ നമ്മുടെ കലാബോധത്തിന്റെയും സാംസ്കാരിക വിശുദ്ധിയുടെയും സമാധാനത്തിന്റെയും‌പ്രതീകങ്ങളാണ്.

നമ്മളെല്ലാം ഒന്നാണെന്നും എല്ലാവരും സന്തോഷത്തൊടെ ജീവിക്കണമെന്നും ഉപദേശിക്കാന്‍ ഉടലോടെ മഹാബലി എത്തുമോ എന്നതിനേക്കാളേറെ അങ്ങിനെ ഒരു മാവേലിമന്നന്‍ നമ്മുടെയെല്ലാം മനസ്സുകളില്‍ വരണം.

അങ്ങിനെ എല്ലാവരെയും ഒന്നായി കാണാന്‍ നമുക്ക് കഴിയണം. കള്ളവും ചതിയുമില്ലാത്ത,കൊള്ളയും കൊലയുമില്ലാത്ത,വെല്ലുവിളികളും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ലകാലത്തിനായി നമുക്ക് കാത്തിരിക്കാം.

എല്ലാവര്‍ക്കും ഓണാശംസകള്‍!

2007, ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഭാര്യമാര്‍ ഒളിച്ചോടുമ്പോള്‍....

കഴിഞ്ഞതിനു മുമ്പത്തെ പോസ്റ്റില്‍ തീപാറുന്ന ചര്‍ച്ച നടന്ന ബഹുഭാര്യത്വത്തെ ക്കുറിച്ചുള്ള ചര്‍ച്ചയില്‍(വിഷയം അതായിരുന്നില്ലെങ്കിലും) സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവരെ വേദനിപ്പിക്കാതിരിക്കേണ്ടതിനെക്കുറിച്ചും അവരുടെ വികാരങ്ങളെ മാനിക്കേണ്ടതിനെക്കുറിച്ചുമെല്ലാം ഒരു മാരത്തോണ്‍ ചര്‍ച്ചതന്നെ നടക്കുകയുണ്ടായി.

സ്ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യത്തോടൊപ്പം സംരക്ഷണവും വേണം. അതിന്‌ അവര്‍ക്ക്‌ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. ഈ നിയന്ത്രണങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനല്ല. മറിച്ച്‌ അവരുടെ ജീവിതം തട്ടിപ്പറിക്കാനെത്തുന്ന പിശാചുക്കളില്‍നിന്ന് അവളെ രക്ഷിക്കാനാണ്‌. ‘behind every successful man there is a woman‘ എന്നാണല്ലോ. ഓരോ വിജയിയായ പുരുഷന്റെ പിന്നിലും ഒരുസ്ത്രീ ഉണ്ടാകും.

സ്ത്രീകള്‍നല്‍കുന്ന സ്‌നേഹമായിരിക്കും പുരുഷന്റെ ഊര്‍ജ്ജമായിമാറുന്നത്‌. പരാജിതനായി തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ സ്‌നേഹത്തോടെ ആശ്വസിപ്പിക്കുന്ന ഭാര്യ അയാളെ പുതിയ വിജയത്തിന്റെ സോപാനത്തിലെത്തിക്കും. പുരുഷമനസ്സിലെ പ്രതിസന്ധിയുടെ പര്‍വ്വതങ്ങളെ മഞ്ഞാക്കി ഉരുക്കിക്കളയാന്‍ സ്ത്രീയുടെ ഒരുപുഞ്ചിരിമതിയാകും. തെറ്റുകളിലൂടെ അധാര്‍മ്മികനായി സഞ്ചരിക്കുന്ന പുരുഷനെ ധാര്‍മ്മികതയുടെ മകുടോദാഹരണമാക്കാനും സ്ത്രീക്കാകും.

പക്ഷേ ഇതിനൊരു മറുവശമുണ്ട്‌. പുരുഷന്റെ എല്ലാ ഉന്നതികളെയും തകര്‍ത്ത്‌ തരിപ്പണമാക്കാന്‍ ഭാര്യ എന്ന സ്ത്രീയുടെ വീര്‍ത്തമുഖത്തിനാവും. അവളുടെ തലയണ മന്ത്രംകാരണം അതുവരെ തന്റെ എല്ലാമെല്ലാമായിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയുമെല്ലാം പുരുഷന്‌ നഷ്ടന്മായേക്കാം. തനിക്കും മക്കള്‍ക്കും അന്നം തേടി മണലാരണ്ണ്യത്തില്‍ കഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരെ വരേ വഞ്ചിക്കുന്ന എത്രയോ ഭാര്യമാരുടെ കഥകള്‍ നാം പത്രങ്ങളില്‍ വായിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ കൊന്ന് ശരീരം കഷ്‌ണങ്ങളാക്കി വിവിധസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയും ഒരു ഗള്‍ഫുകാരനായ ഭര്‍ത്താവിനെ വഞ്ചിച്ച്‌ മറ്റൊരുത്തന്റെ പഞ്ചാരവാക്ക്‌ വിശ്വസിച്ച്‌ ഇറങ്ങിപ്പുറപ്പെട്ടവളായിരുന്നെന്ന് നാം പത്രത്തില്‍ വായിച്ചു. ഭര്‍ത്താവിനെ വഞ്ചിച്ചതിള്ള ശിക്ഷ അവള്‍ക്ക്‌ കിട്ടിയതാണത്‌. ഇതുതന്നെയാണ്‌സ്ത്രീകള്‍ക്ക്‌ നിയന്ത്രണങ്ങളില്ലാതിരുന്നാലുള്ള പരിണതഫലം.

ഭര്‍ത്താവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്ന സ്ത്രീ ഭര്‍ത്താവ്‌ യുഗങ്ങള്‍തന്നെ തന്നോട്‌ വിട്ടുനിന്നാലും അദ്ദേഹത്തെ വഞ്ചിക്കാന്‍ തയ്യാറാവില്ല. സ്‌നേഹമില്ലാത്ത ഭാര്യമാര്‍ ഒളിച്ചോടി വെട്ടിമുറിക്കപ്പെടുന്നത്‌ തന്നെയാണ്‌ നല്ലത്‌.

എന്നാലും ഭര്‍ത്താക്കന്മാര്‍ വിദേശത്ത്‌ ദീര്‍ഘനാള്‍ നിന്ന് ഭാര്യമാരുടെ ക്ഷമ പരീക്ഷിക്കരുത്‌. ബാക്കിയാകുമോ എന്ന് ഒരു ഉറപ്പുമില്ലാത്ത നാളത്തേക്ക്‌ കൊട്ടാരങ്ങള്‍ പണിയുന്നതിന്‌ വേണ്ടി ഇന്നിന്റെ ജീവിതം ഹോമിക്കരുത്‌. നല്ല സാമ്പത്തികശേഷിയും സൗകര്യങ്ങളുമുള്ള പ്രവാസികള്‍ ഭാര്യമാരെ കൂടെകൂട്ടാന്‍ മടികാണിക്കരുത്‌. അത്‌ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും പണത്തിനേക്കാള്‍ വലുതാണ്‌ ജീവിതമെന്നവര്‍ തിരിച്ചറിയണം.

ഗള്‍ഫുകാരുടെ ഭാര്യമാര്‍ക്കുനേരെ വലവിരിച്ചുനടക്കുന്ന ഒരുപാട്‌ ചൂഷകരായ സൗഹൃതത്തിന്റെയും പ്രണയത്തിന്റെയും ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ എല്ലായിടത്തും നടക്കുന്നുണ്ട്‌. ഗള്‍ഫ്‌ വിധവകളെന്നറിയപ്പെടുന്ന ഗള്‍ഫുകാരുടെ ഭാര്യമാര്‍ പെട്ടെന്ന് തങ്ങളുടെ കെണിയിലകപ്പെടുമെന്നവര്‍ കണക്കുകൂട്ടുന്നു. പഞ്ചാരവാക്കുകളും ചില്ലറ സേവനങ്ങളും ചെയ്തുകൊണ്ടാണവര്‍ രംഗത്തുവരുന്നത്‌. പലസ്ത്രീകളും ഇത്തരം കെണികളില്‍ വീണുപോകുന്നു.

സ്‌നേഹവും സൗഹൃദവുമെല്ലാം വച്ചുനീട്ടുമ്പോള്‍ അത്‌ തിരസ്കരിക്കാന്‍ അപക്വമതികളായ സ്ത്രീകള്‍ക്കാവില്ല. ഇത്‌ മുതലെടുക്കുന്ന ഇവരിലെ പുറമെ യുള്ള ആട്ടിന്‍തോലിനകത്തെ ചെന്നായ പതുക്കെ പതുക്കെ പുറത്തുവരുന്നു. അത്‌ ഒരുപക്ഷെ സ്ത്രീ തിരിച്ചറിയുമ്പോഴേക്കും അവള്‍ ഒരിക്കലും രക്ഷപ്പെടാനാവാത്ത കെണിയിലകപ്പെട്ടുകഴി‍ഞ്ഞിരിക്കും.

എന്നാല്‍ പക്വമതികളായ സ്ത്രീകള്‍ ഈ ചെന്നായ്ക്കളെ പെട്ടെന്ന് തിരിച്ചറിയുന്നു. അത്തരം സ്ത്രീകളുടെ ശക്തമായ ഒരു നോട്ടം മതി ഏതു ചെന്നായമനസ്സും ഭസ്മമാവാന്‍!.

മേല്‍പറഞ്ഞ സ്ത്രീ വെട്ടിമുറിക്കപ്പെട്ട്‌ ഉപേക്ഷിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കാണാതായ സ്ത്രീകളെക്കുറിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗള്‍ഫില്‍നിന്നുമാത്രം ഇരുപതിലധികം ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചുവത്രെ!. ഭര്‍ത്താക്കന്മാര്‍ കൂടെയില്ലാത്ത ഭാര്യമാര്‍ വളരെ യധികം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ജാഗ്രതകുറവുള്ള സ്ത്രീകളെ അവരുടെ വീട്ടുകാര്‍ ജാഗ്രതയോടെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ നമ്മുടെ നാട്ടില്‍ അടുത്തകാലത്തായൊരു സംഭവമുണ്ടായത്‌ പക്ഷെ ഗള്‍ഫുകാരുമായി ബന്ധപ്പെട്ടകാര്യമായിരുന്നില്ല. അത്‌ നാട്ടില്‍ ജോലിചെയ്യുന്ന ഒരാളുടെ കുടുംബത്തിലാണുണ്ടായത്‌. അതുകൊണ്ട്‌ ഗള്‍ഫുകാരായാലും നാട്ടുകാരായാലും സ്ത്രീകളെ നിയന്ത്രിക്കേണ്ട രീതിയില്‍ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ പക്വമതികളായി സ്വയം ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നവരാകേണ്ടിയിരിക്കുന്നു.

അവരെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന പൈശാചിക മനസ്സുള്ളവരുടെ ശ്രമങ്ങളെ മുളയിലേ കണ്ടെത്തി നുള്ളിക്കളയണം, സ്വന്തക്കാരനെന്നോ ബന്ധുക്കാരനെന്നോ പണച്ചാക്കെന്നോ നോക്കാതെ അത്തരക്കാരെ താക്കീത്‌ ചെയ്യാനും വേണ്ടിവന്നാല്‍ കയ്കാര്യം തന്നെ ചെയ്യാനും നാം നട്ടെല്ല് കാണിക്കണം. അല്ലെങ്കില്‍ ഇതുപോലെ യുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

കുംഭമാസ നിലാവ്‌ പോലെയാണ് സ്ത്രീകളുടെ മനസ്സ്‌ എപ്പോഴും തെന്നിമാറിക്കൊണ്ടിരിക്കും അതിനെ അവര്‍ക്ക്‌ നിയന്ത്രിക്കുക പ്രയാസമാണ്‌. അതുകൊണ്ട്‌ മതവും സമൂഹവും അവള്‍ക്ക്‌ നല്‍കിയ നിയന്ത്രണങ്ങളെ പാലിക്കുകയേ നിവൃത്തിയുള്ളൂ. തെറ്റുകളിലെത്തിപ്പെടുന്നതിനുള്ള വഴികള്‍പോലും അടച്ചുകളയുകയാണ്‌ മതം ഇതിന്‌ നിര്‍ദ്ദേശിക്കുന്നമാ‌ര്‍‌ഗ്ഗംഅതുതന്നെയാണ്‌ ശരിയായ മാ‌ര്‍‌ഗ്ഗവും.

സ്വന്തം വീട്ടില്‍ അന്യപുരുഷന്മാര്‍ക്ക്‌ അമിതമായ സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുക. തന്റെ ഭാര്യയും മക്കളുമെല്ലാം നല്ല'സോഷ്യലാണ്‌' എന്ന് പറയുന്നവര്‍ ഓര്‍ക്കുന്നില്ല. തങ്ങള്‍ തിന്നുന്നത്‌ ഉപ്പാണ്‌ വൈകാതെ വെള്ളം കുടിക്കേണ്ടിവരുമെന്ന്.

വിശ്വാസികളുടെ മാതാക്കളായ പ്രവാചകപത്നിമാരോട്‌ പോലും മറയില്ലാതെ സംസാരിക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിക്കുമ്പോള്‍ അതെല്ലാം യാഥാസ്തികതയാണെന്ന് കരുതുന്നവര്‍ക്ക്‌ ശിക്ഷനല്‍കാന്‍ ദൈവം പരലോകംവരേ പോലും കാത്തുനില്‍ക്കുന്നില്ല എന്നതാണ്‌ നമ്മുടെ നാട്ടിലടക്കമുണ്ടായതടക്കമുള്ള സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌.

ഏതുമനുഷ്യനിലും ഒരു പിശാചുണ്ട്‌. അനുയോജ്യമായ സാഹചര്യത്തില്‍ അവന്‍ പുറത്തിറങ്ങും. അതുകൊണ്ട്‌ അവന്‌ അനുയോജ്യമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയേ വഴിയുള്ളൂ.

'ഒരു സ്ത്രീയും ഒരു പുരുഷനും ഒരിക്കലും ഒറ്റക്കാവില്ല , അവര്‍ക്കിടയിലൊരു പിശാചിന്റെ സാന്നിധ്യമില്ലാതെ' എന്ന സത്യം പരിഷ്കാരികള്‍ക്ക്‌ പിന്തിരിപ്പനായിരിക്കാം.

അന്യ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചിരുന്ന് സൊള്ളുന്നതും നൃത്തമാടുന്നതുമെല്ലാം അവര്‍ക്ക്‌ സാംസ്കാരിക നവോത്ഥാനമായിരിക്കാം. പക്ഷേ ഈ നവോത്ഥാനത്തിന്റെ പരിണതി ലൈംഗിക അരാജകത്വമായിരിക്കുമെന്ന് തിരിച്ചറിയാന്‍ ആധുനികതയുടെ തിമിരം ഭാധിച്ചവര്‍‌ക്കൊന്നുമാവില്ല.

കേരളത്തില്‍ സ്ത്രീപീഡനം വര്‍ദ്ധിക്കാന്‍ കാരണം മുംബെയിലെ പോലെ ലൈസന്‍സുള്ള വേശ്യാലയങ്ങളില്ലാത്തതുകൊണ്ടാണെന്ന വിചിത്രമായ കണ്ടെത്തലുകളില്‍ വരേ അവര്‍ എത്തിച്ചേരും.

കണ്‍നുതുറന്നു നോക്കൂ സ്ത്രീക്ക്‌ പൂ‌ര്‍‌ണ്ണമായുള്ള സ്വാതന്ത്ര്യം നല്‍കണം പക്ഷെ അത്‌ അന്യപുരുഷനുമുന്നില്‍ അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യമാവരുത്‌. എന്തൊക്കെ ന്യായീകരണങ്ങളുണ്ടായാലും അന്യ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സമ്പര്‍ക്കങ്ങളും സംസാരങ്ങളും സൗഹൃദങ്ങളുമെല്ലാം അപകടങ്ങള്‍ വരുത്തിയ ചരിത്രമേഉണ്ടായിട്ടുള്ളൂ.

പലരും 'സോഷ്യല്‍' എന്ന് ഓമനപ്പേരിട്ട്‌ വാഴ്ത്തുന്ന ഈ വര്‍‌‌ണ്ണക്കൂടിനകത്തെ അപകടം തിരിച്ചറിയാന്‍ നാം തയ്യാറാകണം. അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍‌ക്കൊ‌ക്കെ വേദനിച്ചാലും സ്വന്തം കുടും‌ബത്തിന്റെയും നമ്മുടെ സമൂഹത്തിന്റെയും കെട്ടുറപ്പിനെയോര്‍ത്ത്‌ അത്‌ സഹിച്ചേപറ്റൂ.

പടിഞ്ഞാറന്‍ സംസ്കാരത്തിലെ വൈകൃതങ്ങളെ മുഴുവന്‍ പരിഷ്കാരത്തിന്റെ പേരില്‍ നമ്മുടെ നാട്ടിലേക്ക്‌ പറിച്ചുനടാന്‍ ശ്രമിക്കുന്നവരാരായാലും അതിന്റെ പരിണതഫലം അനുഭവിക്കേണ്ടിവരും.

അതുകൊണ്ട്‌ നാമോരോരുത്തരും നമ്മുടെ കുടുംബത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാതിരിക്കുക. ജാഗ്രതയോടെ ജീവിക്കുക. അല്ലെങ്കില്‍ ഭാര്യമാരും സഹോദരിമാരുമെല്ലാം ഇനിയും ഒളിച്ചോടിയേക്കാം.

വാല്‍കഷ്ണം:-
പിതാരക്ഷിതി കൗമാരേ
ഭര്‍ത്താരക്ഷിതി യവ്വനേ
പുത്രോരക്ഷിതി വാര്‍ദ്ദക്യേ
നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി!.
(കൗമാരത്തില്‍ പിതാവിനാലും യവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ദക്യത്തില്‍ മക്കളാലും സംരക്ഷിക്കപ്പെടേണ്ടവളാണ്‌ സ്ത്രീ; സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല.)
എന്ന് മനുസ്മൃതിപറഞ്ഞതിനെ വിമര്‍ശിക്കുന്നവരാണ്‌ മിക്ക സ്ത്രീവാദികളും ഈസംരക്ഷണമല്ലാതെ കയറൂരിവിടുന്ന സ്വാതന്ത്ര്യമാണോ അവര്‍ക്ക്‌ വേണ്ടത്‌?

2007, ഓഗസ്റ്റ് 15, ബുധനാഴ്‌ച

വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം.



സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെജീവിതം

പാരതന്ത്ര്യം മാനികള്‍ക്കു-

മൃതിയേക്കാള്‍ ഭയാനകം!


അറുപത്‌ സംവത്സരങ്ങള്‍ക്ക്‌ മുമ്പ്‌ അവര്‍ കെട്ടുകെട്ടി. ഒരു നൂറ്റാണ്ടിലധികം നമ്മെ അടിമകളാക്കി,നമ്മുടെ ധനം കൊള്ളയടിച്ച്‌ നമ്മെ തമ്മിലടിപ്പിച്ച്‌ ഭരിച്ച വെള്ളപ്പരിഷകള്‍ നാടുവിട്ടു!

നമ്മുടെ പഴയ ഭരണാധികാരികളുടെ പിടിപ്പുകേട്‌ മുതലെടുത്ത്‌ നമ്മുടെ ഭരണം കയ്യാളിയ അവരെ പുറത്താക്കാന്‍ നമ്മുടെ മുന്‍‌ഗാമികള്‍ രക്തവും ജീവനുമൊരുപാട്‌ നല്‍കേണ്ടിവന്നു. തൊള്ളായിരത്തി ഇരുപത്തിഒന്നില്‍ നമ്മുടെ നാട്ടുകാര്‍ വരേ ധീരോദാത്തമായ വീരസമരങ്ങള്‍ കാഴ്ച്ചവെച്ചു.

വയലുകളിലും വഴിയോരത്തും ഗുഡ്‌സ്‌ വാഗണിലുമെല്ലാം നമ്മുടെ പിതാമഹന്മാരുടെ മൃതശരീരങ്ങള്‍ കുന്നുകൂടി, ചോരച്ചാലുകളൊഴുകി,

പിന്നീട്‌ ഇന്ത്യയുടെ നാനാഭാഗത്തും ജാതി, മത, വര്‍‌ഗ്ഗ, ദേശ, ഭാഷാ, വര്‍‌ണ്ണ വ്യത്യാസമില്ലാതെ അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തിന്റെ അണക്കാന്‍ശ്രമിക്കുംതോറും ആളിക്കത്തിയ തീജ്വാലകള്‍ക്ക്‌ ഒരു വന്ദ്യ വയോദികന്‍ ലാളിത്യത്തിന്റെയും സഹനത്തിന്റെയു എണ്ണകൂടി പകര്‍ന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ വെള്ളപ്പിശാചുകള്‍ക്ക്‌ നാടുവിടേണ്ടി വന്നു.

ഇനിയുള്ള നാളുകളില്‍ ഈ ജനത സമാധാനത്തോടെ ജീവിക്കാതിരിക്കാനുള്ള സകല വര്‍‌ഗ്ഗീയ കൂടോത്രങ്ങളും ചെയ്തുവെച്ചുകൊണ്ട്‌ 1947 ആഗസ്ത്‌14 ന്‌ അര്‍ദ്ധരാത്രി കുറുക്കന്മാര്‍ ഓരിയിടുന്ന സമയത്ത്‌ നമ്മുടെ കയ്യില്‍ സ്വാതന്ത്ര്യം വച്ചുതന്നുകൊണ്ട്‌ അവര്‍ സ്ഥലം വിട്ടു.

വെട്ടിമുറിക്കപ്പെട്ടെങ്കിലും ചോരച്ചാലുകള്‍ ഒരുപാട്‌ ചിന്തപ്പെട്ടെങ്കിലും സ്വതന്ത്രമായ മണ്ണിലാണ്‌ ജീവിക്കുന്നതെന്ന ആശ്വാസത്തോടെ നമുക്ക്‌ കുറേനാള്‍ ജീവിക്കാനായി. പക്ഷേ നാം വീണ്ടും പഴയ പാരതന്ത്ര്യത്തിലേക്ക്‌ തിരിച്ചുപോവുകയാണോ?.

ലോക ബാങ്കിന്റെയും ഗാട്ട്‌ കരാറിന്റെയും കാണാചരടുകളില്‍ നമ്മെ ബന്ധനസ്ഥനാക്കിയ ഒരു കിളവന്‍ നമ്മുടെ ഭരണ ചക്രം കറക്കുന്നവനായിരിക്കുന്നു. ഒരു രാഷ്ട്രീയക്കാരന്‍ പോലുമായിരുന്നില്ലാത്ത ഈഉദ്യോഗസ്ഥ ദുഷ്‌പ്രഭുവിനെ നമ്മുടെ ഭരണ സിരാകേന്ദ്രത്തിലെത്തിച്ചതിന്‌ പിന്നിലെ യാങ്കികളുടെ പങ്ക്‌ ഇന്ന് അനാവൃതമായിക്കൊണ്ടിരിക്കുന്നു.

അയാള്‍ ധനകാര്യം കയ്യാളിയപ്പോള്‍ തന്നെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പകുതി നമുക്ക്‌ നഷ്ടപ്പെട്ടു. ഇപ്പോള്‍ അത്‌ പൂര്‍ത്തിയാക്കിയേ അടങ്ങൂ എന്ന വാശിയിലാണയാളെന്ന് തോന്നുന്നു. ആരൊക്കെ പിന്തുണ പിന്‍‌വലിച്ചാലും എന്തൊക്കെ സംഭവിച്ചാലും യാങ്കികള്‍ക്ക്‌ നമ്മുടെ പരമാധികാരം പണയപ്പെടുത്തുന്ന പുതിയ കരാറുമായി മുന്നോട്ട്‌ തന്നെ പോകുമെന്നയാള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇപ്പോള്‍ ഇടഞ്ഞ ഇടവും വലവുമെല്ലാം അയാള്‍ക്കും അയാളെ നിയന്ത്രിക്കുന്ന അധിനിവേഷ ഷൈലോക്കുമാര്‍ക്കും മുന്നില്‍ ഓഛാനിച്ച്‌ നില്‍ക്കുകയേ ഉള്ളൂ. കണ്ണില്‍ പൊടിയിടാനുള്ള പൊറാട്ടുനാടകങ്ങളാണെല്ലാം.

അതെ! ഒരിക്കല്‍ കൂടി നമ്മുടെ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടുകൊണ്ട്‌ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാന്‍ പോകുന്നു. ഇന്ന് നാം അനുഭവിക്കുന്ന ഈ പരിമിത സ്വാതന്ത്ര്യം കൂടി ഇനിയെത്രനാള്‍? എന്ന ആശങ്കയോടെ ഏവര്‍ക്കും നേരുന്നു

സ്വാതന്ത്ര്യ ദിനാശംസകള്‍!

2007, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

സ്ത്രീധനവും മാമൂലുകളും നമ്മളും...!

സ്വന്തം കുടുംബത്തിന്റെ ഭക്ഷണ,വസ്ത്ര,ചികിത്സാ,വിദ്യാഭ്യാസ ചെലവുകള്‍...സ്വന്തമായൊരു വീട്‌ തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക്‌ പണം കണ്ടെത്തുവാന്‍ തന്നെ പകലന്തിയോളം കഷ്ടപ്പെടുകയും നെട്ടോട്ടമോടുകയും പലപ്പോഴും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്നവരാണ്‌ നമ്മളില്‍പലരും.

മുകളിലെഴുതിയ ആവശ്യങ്ങളെല്ലാം ഓരോരുത്തര്‍ക്കും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളാണ്‌. എന്നാല്‍ ഇതിനുതന്നെ കഷ്ടപ്പെടുന്നവര്‍ക്ക്‌ തികച്ചും അനാവശ്യമായ കുറേ അനാചാരങ്ങള്‍ക്കും പണം കണ്ടെത്തേണ്ടിവരുന്നു. തന്മൂലം സുഭിക്ഷമായി കഴിഞ്ഞുകൂടാന്‍ വകയുള്ളവര്‍പോലും കടക്കാരായി മാറുന്നു.

നമ്മുടെ സമൂഹത്തില്‍ പുഴുക്കുത്തുകളായി നിലനില്‍ക്കുന്ന സ്ത്രീധനവും മാമൂലുകളുമാണ്‌ ഈ അനാചാരങ്ങളില്‍ പ്രധാനം. പെണ്‍കുട്ടിപിറന്നാല്‍ പുറമെ ചിരിക്കുമെങ്കിലും പഴയ ഡാര്‍‌ക്കേജിലെ അറബികളെപ്പോലെ മുഖം വിവര്‍ണ്ണമാകുന്നവരാണ്‌ പലരും.

ഉദ്ബോധനങ്ങളും ലേഖനങ്ങളും കേട്ടും വായിച്ചും മടുത്തിട്ടും സ്ത്രീധനം നമ്മുടെ സമൂഹത്തില്‍ ആര്‍ക്കും എതിര്‍ക്കാനാവാത്ത ഒരു സമ്പ്രദായമായി നിലനില്‍ക്കുന്നു. കാരണം ഒരുനിലക്കല്ലെങ്കില്‍ മറ്റൊരുനിലക്ക്‌ നാമെല്ലാം അതിന്റെ ഗുണഭോക്താക്കളോ ഇരകളോ ആയിരിക്കുന്നു.

സ്തീധനത്തിനെതിരെ വാചകക്കസര്‍ത്ത്‌ നടത്തുന്നവരെപ്പോലും പരിശോധിച്ചാല്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്‌ എന്ന് മനസ്സിലാകും. സ്ത്രീധനത്തെ വെള്ളപൂശാന്‍ മതഗ്രന്ഥങ്ങളില്‍ പഴുത്‌തേടുന്നവരെ വരേ നമുക്കിന്ന് കാണാം. ചിലര്‍ സ്ത്രീധനം വാങ്ങുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ഉളുപ്പില്ലാതെ വാദിക്കാന്‍ വരേതയ്യാറാകുന്നു. മറ്റുചിലര്‍ സ്വര്‍‌ണ്ണമെത്രയും വാങ്ങാം പണംവാങ്ങിയാലേ സ്ത്രീധനമാകൂ എന്ന് വാദിക്കുന്നു. എന്നിട്ട്‌ നൂറോ നൂറ്റമ്പതോ പവനും വാങ്ങി ഞാന്‍ സ്ത്രീധനമൊന്നും വാങ്ങിയിട്ടില്ലെന്ന് മേനിപറയുന്നു.

പരസ്യമായി സ്ത്രീധനം വാങ്ങാത്ത ചിലര്‍ രഹസ്യമായി സ്വത്തോ ബിസിനസ്സ്‌ പങ്കാളിത്തമോഒക്കെ സ്വന്തമാക്കുന്നു. അധ്വാനിക്കാതെ കിട്ടുന്നപണം ഉപേക്ഷിക്കാന്‍ എത്രവലിയ ആദര്‍ശം പ്രസംഗിക്കുന്നവനുമാകുന്നില്ല.

അംഗുലീപരിമിതമായ ചിലര്‍ ഇതിന്‌ അപവാദമായേക്കാം. എന്നാല്‍ അവരെ ആകാര്യത്തില്‍ മാതൃകയാക്കാന്‍ മിനക്കെടാതെ അവര്‍ മറ്റേതോ വിശ്വാസക്കാരാണെന്നോ യോഗ്യതയില്ലാത്തവരാണെന്നോ ഒക്കെ പ്രചരിപ്പിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌.

യുവാക്കളില്‍ നല്ലൊരുവിഭാഗത്തിന്‌ സ്ത്രീധനത്തോട്‌ വിയോജിപ്പുണ്ടെങ്കിലും അവരുടെ മാതാപിതാക്കളുടെയും കാരണവന്മാരുടെയും നിര്‍ബന്ധങ്ങള്‍ക്കുമുന്നില്‍ അതെല്ലാം നിശ്ഫലമാകുന്നു.

സ്വന്തം ഭാര്യയോ,മരുമകളോ, സഹോദരപത്നിയോ ആകേണ്ടവളുടെ കുടുംബത്തെ ഒരുവിധ മനസ്സാക്ഷിക്കുത്തുമില്ലാതെ കൊള്ളയടിക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല. സ്ത്രീധനത്തിനെതിരെ ശബ്ദിച്ചവര്‍‌പോലും സ്വന്തം കാര്യം വരുമ്പോള്‍ അതിന്റെ വക്താക്കളാകുകയോ സ്വന്തക്കാര്‍ സ്ത്രീധനം വാങ്ങുമ്പോള്‍ മൗനമവലംബിക്കുകയോ ചെയ്യുന്നു. പിന്നെങ്ങനെയാണ്‌ ഈ വിപത്ത്‌ നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതാവുക?

ലോട്ടറി കിട്ടിയ പണം പോലെ ഒഴുകിപ്പോകുന്ന സ്ത്രീധനത്തിനുള്ള തുക കണ്ടെത്താന്‍ പെണ്ണിന്റെ രക്ഷിതാക്കള്‍ എത്രകഷ്ടപ്പെട്ടിരിക്കും? എത്രമനോവ്യഥയും അപമാനം പോലും സഹിച്ചിരിക്കും?തങ്ങളുടെ കയ്യില്‍ കിട്ടിയ സ്ത്രീധനത്തിനുപിന്നില്‍ എത്ര കണ്ണീരിന്റെ കഥകളുണ്ടായിരിക്കും? എന്നെല്ലാം ആര്‌ ചിന്തിക്കുന്നു? അപ്പം തിന്നാല്‍മതിയല്ലോ, കുഴിയെ‌‌‌ണ്ണണ്ട കാര്യമില്ലല്ലോ!

തനിക്കും ഭാവിയിലിങ്ങനെ ഒരു ഗതിവന്നുചേരുമെന്നും അതുകൊണ്ട്‌ ഈ വ്യവസ്ഥ നമ്മുടെ നാട്ടില്‍ നിന്നില്ലാതാവണമെന്നും ചിന്തിക്കുന്ന എത്രപേരുണ്ട്‌?

സ്ത്രീധനം വാങ്ങിയില്ലെങ്കില്‍ വിവാഹം പൊടിപൊടിക്കാന്‍ പറ്റില്ലെന്നാണ്‌ ചിലര്‍ക്ക്‌ പരിഭവം. ഒരുപെണ്ണിന്റെ പിതാവായിപ്പോയതിന്റെ പേരില്‍ ഒരുപാവം മനുഷ്യന്‍ തന്റെ ചോരനീരാക്കി ഉണ്ടാക്കിയ ജീവിത സമ്പാദ്യം മുഴുവന്‍ തട്ടിപ്പറിച്ചിട്ട്‌ വേണോ വിവാഹം മാമാങ്കമാക്കല്‍? ഒരുപക്ഷേ പലരില്‍നിന്നും കടംവാങ്ങിയും കിടപ്പാടം പണയം വെച്ചും അയാള്‍ നിങ്ങള്‍ക്ക്‌ തരേണ്ടിവന്നപണംകൊണ്ട്‌ വിവാഹം ആര്‍ഭാടമാക്കിയിട്ട്‌ വേണോ നാട്ടുകാരുടെ മുന്നില്‍ നിങ്ങളുടെ പത്രാസ്‌ കാണിക്കാന്‍?. വിവാഹം അല്‍പ്പം ലളിതമായിട്ട്‌ കഴിച്ചാല്‍ ദാമ്പത്യത്തിനെന്തെങ്കിലും കുഴപ്പം സംഭവിക്കുമോ? ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ഭമായ വിവാഹദിനത്തില്‍ സ്വന്തം ചെലവില്‍ കുറച്ചുപേര്‍ക്ക്‌ ഭക്ഷണമൊരുക്കാന്‍ ഗതിയില്ലാത്തവനെങ്ങനെയണ്‌ ഒരുപെണ്‍കുട്ടിയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുക? സ്വയം ഇതിനെങ്കിലും പ്രാപ്തനായിട്ട്‌ പോരെ വിവാഹം?

പെണ്‍കുട്ടികള്‍ വളരുംതോറും രക്ഷിതാക്കളുടെ മനസ്സമാധാനം നഷ്ടപ്പെടുന്ന ഈ അവസ്ഥ നമുക്കൊത്തൊരുമിച്ച്‌ ഇല്ലായ്മ ചെയ്തുകൂടെ?

സ്ത്രീധനം വാങ്ങുന്നവര്‍ക്ക്‌ താല്‍ക്കാലികമായി ചെറിയൊരു ഗുണം ലഭിച്ചേക്കാമെങ്കിലും സ്വന്തം മക്കള്‍ക്ക്‌ വേണ്ടിയോ സഹോദരിമാര്‍ക്ക്‌ വേണ്ടിയോ ഭാവിയില്‍അതിലേറെ ചെലവഴിക്കേണ്ടിയും വരുന്നു. മനുഷ്യന്റെ ധനവും മാനവും സമാധാനവുമെല്ലാം സ്ത്രീധനം നഷ്ടപ്പെടുത്തുന്നു.

എത്രയോ സഹോദരന്മാര്‍ സഹോദരിമാരെ കെട്ടിച്ചയക്കാന്‍ പണമുണ്ടാക്കാന്‍ വേണ്ടി അവിവിതമാര്‍‌ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവരികയും പലരും പിടിക്കപ്പെട്ട് ഇരുമ്പഴിയെണ്ണണ്ടിവരികയും ചിലര്‍ക്ക് ജീവന്‍ നഷ്ടമാവുകയുംവരേ ചെയ്യുന്നു?.

നാട്ടിലെ എല്ലാവരും ഒത്തൊരുമിച്ച്‌ ഇതിനെതിരെ പ്രവര്‍ത്തിച്ചെങ്കിലേ ഈ വിപത്ത്‌ നമ്മുടെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാനാവൂ. എന്നാല്‍ മാത്രമേ ബാധ്യതകളും ആശങ്കകളുമില്ലാതെ നമുക്കൊരു സന്തോഷ ജീവിതം സാധ്യമാകൂ.

അതുപോലെത്തന്നെയാണ്‌ നമ്മുടെ നാട്ടിലെ മാമൂലുകളുടെയും കാര്യം. ബന്ധുക്കളെ പ്രസാദിപ്പിക്കാന്‍ പലസന്ദര്‍ഭങ്ങളിലും സ്വര്‍ണ്ണവും പലഹാരങ്ങളുമെല്ലാം കൊടുക്കേണ്ടിവരുന്നു. ഇത്‌ അങ്ങോട്ട്‌ കൊടുത്തതിനേക്കാള്‍ ഇങ്ങോട്ട്‌ കിട്ടണമെന്ന് കരുതികൊടുക്കുന്നവരും, എല്ലാവരും കൊടുക്കുന്നത്‌ കൊണ്ട്‌ ഗതിയില്ലെങ്കിലും കൊടുക്കേണ്ടിവരുന്നവരുമെല്ലാമുണ്ട്‌ .

മിക്കപ്പോഴും നല്‍കുന്ന സമ്മാനങ്ങള്‍കൊണ്ട്‌ പ്രത്യേക ഗുണമൊന്നും ഉണ്ടാകുന്നില്ല. മാത്രമല്ല തന്നവന്‌ അതിലധികം തിരിച്ചുനല്‍കേണ്ടിവരുന്നത്‌ ചിലപ്പോള്‍ വലിയ കഷ്ടപ്പാടുകളില്‍ നട്ടം തിരിയുമ്പോഴായിരിക്കും കൊടുക്കുന്നവനും വാങ്ങുന്നവനും യഥാര്‍ത്ഥത്തില്‍ ഇതൊരു നഷ്ടക്കച്ചവടം തന്നെയായിരിക്കും.

പ്രസവം വിവാഹം എന്നിവക്ക്‌ ശേഷമുള്ള മാമൂലുകളാണ്‌ ഏറെ അസഹനീയം. വിവാഹം കഴിഞ്ഞ്‌ മാസങ്ങളോളം പലഹാരക്കെട്ടുകളുമായി ബന്ധുവീടുകളില്‍ കയറിയിറങ്ങേണ്ട വധൂവരന്മാരുടെ ഗതികേട്‌!. രണ്ടുപേരെ സല്‍ക്കരിക്കേണ്ടതിന്‌ മറ്റൊരുകല്യാണതുല്യമായ സല്‍ക്കാരം നടത്തേണ്ട ബന്ധുക്കളുടെ അവസ്ഥ. വിവാഹം കഴിഞ്ഞ്‌ നട്ടെല്ലൊടിഞ്ഞ വധൂവീട്ടുകാരുടെ ബാക്കികൂടിഒടിക്കുന്ന വരന്റെ കൂട്ടുകാര്‍ക്കുവേണ്ടിയുള്ള പുതിയാപ്ല സല്‍ക്കാരം എന്ന തീറ്റമത്സരം!... പെണ്ണിന്‌ ഗര്‍ഭമായത്‌ മുതല്‍ പ്രസവിച്ച്‌ തൊണ്ണൂറ്‌ കഴിയുന്നത്‌ വരേയുള്ള മാമൂലുകളുടെ പ്രളയം. അങ്ങനെ ആപട്ടിക നീണ്ടുപോകുന്നു.

സത്യത്തില്‍ നമ്മുടെ സന്തോഷങ്ങളുടെ പേരില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതാന്‍ നമുക്കെന്താണ്‌ പറ്റാത്തത്‌? സ്‌നേഹത്തോടെ സമ്മാനങ്ങള്‍ കൊണ്ടുവരുന്നവരെ സ്‌നേഹത്തോടെതന്നെ ഒരുതവണ മടക്കിയാല്‍ നമ്മുടെ ഇടയില്‍ നിന്നും ഈഏര്‍പ്പാട്‌ എടുത്തുപോകില്ലേ?

ബന്ധുക്കളിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ പലരും തയ്യാറാകുന്നില്ല. ഇങ്ങനെ മാമൂലുകള്‍ക്കുവേണ്ടി ദുര്‍വ്യയം ചെയ്യുന്ന പണം ഓരോരുത്തരും തങ്ങളുടെ ബന്ധുമിത്രാദികളിലെ സാധുക്കളെ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാത്തവിധത്തില്‍ രഹസ്യമായിസഹായിക്കാന്‍ വിനിയോഗിച്ചാല്‍ നിശ്ശബ്ദമായി ദാരിദ്ര്യം നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചുനീക്കാന്‍ പറ്റില്ലെ?


ഇല്ലാത്തവനെ കൂടുതലില്ലാത്തവനാക്കുന്ന ഈ സ്ത്രീധനവും മാമൂലുകളും ഇല്ലായ്മചെയ്യാന്‍ ദൈവം സമ്പത്ത്‌ തന്ന് അനുഗ്രഹിച്ചവരും അല്ലാത്തവരുമെല്ലാം ഒരുമിച്ച്‌ ശ്രമിച്ചെങ്കിലേ സാധ്യമാകൂ. അതുകൊണ്ട്‌ നാമോരോരുത്തരും പ്രതിജ്ഞയെടുക്കുക.
‘ഞാന്‍ സ്ത്രീധനം വാങ്ങില്ല. ഈ മാമൂലുകളനുഷ്ടിക്കില്ല.! എന്റെ മക്കളേയോ സഹോദരങ്ങളെയോ ഞാനതിനനുവദിക്കില്ല.!‘
ഇതല്ലാതെ ഇതിനൊരു പ്രതിവിധിയുമില്ല. അല്ലാത്ത എഴുത്തും പ്രസംഗവുമെല്ലാം വൃഥാവാണ്‌.

വാല്‍കഷണം:- പെണ്‍കുട്ടികള്‍ പിറന്നാല്‍ സന്തോഷിക്കുന്ന,സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പുരനിറഞ്ഞ്‌ നില്‍ക്കേണ്ടിവരാത്ത, ഒരുസ്ത്രീയും സ്ത്രീധനത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടാത്ത, മാമൂലുകളുടെ നീരാളിപ്പിടുത്തത്തില്‍ശ്വാസം മുട്ടുന്നവരുടെയും അപമാനിതരാകുന്നവരുടെയും നൊമ്പരങ്ങളില്ലാത്ത ഒരു നല്ലകാലത്തിനായി ഇനിയും നാമെത്രനാള്‍ കാത്തിരിക്കണം?
'സംഗതി ഒക്കെ സര്യാണ്‌. പച്ചെ ഞമ്മക്ക്‌ കിട്ടാനുള്ളത്‌ ഞമ്മക്ക്‌ കിട്ടണം'
എന്ന് കരുതുന്നവര്‍ മണ്ണടിഞ്ഞ്‌ തീരുന്നത്‌വരേയോ?