2008, നവംബർ 27, വ്യാഴാഴ്‌ച

മൊബൈല്‍ നീലതരംഗം

നമ്മുടെ അയല്‍ ദേശങ്ങളില്‍ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ മൊബൈല്‍ ഫോണുകളിലേക്ക് പകര്‍ത്തിവില്‍പ്പനനടത്തുന്ന നിരവധി മൊബൈല്‍ കടക്കാരെ പോലീസ് അറസ്റ്റ് ചെയ്തത് വായിച്ച് നമ്മളാരും ഞെട്ടിയില്ല.

കാരണം നമുക്കെല്ലാം അറിയാവുന്ന കാര്യമായിരുന്നല്ലോ ഈകച്ചവടം!.

കാലിനടിയിലെ ചുവപ്പ് മാറാത്ത കുട്ടികള്‍ മുതല്‍ ബലിക്കാക്ക കൊതിയോടെ നോട്ടമിട്ട കുഴിയിലേക്ക് കാലെടുത്ത് വെക്കാനിരിക്കുന്നവര്‍ വരേ ഈ ക്ലിപ്പുകളുടെ ഉപഭോക്താക്കളാണെന്ന് പോലീസിനുമുമ്പില്‍ പ്രതികള്‍ വെളിപ്പെടുത്തിയപ്പോഴും നമ്മൊളൊന്നും ഞെട്ടിയില്ല. കാരണം നമ്മുടെ മനസ്സ് ഇതിനെല്ലാം പാകപ്പെട്ടുകഴിഞ്ഞു.

സ്കൂളുകളിലും കോളേജുകളിലുമെല്ലാം മൊബൈല്‍ വ്യാപകമാവുകയും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്യുകയാണിപ്പോള്‍!.

കുരുന്നിലേ രതിവൈകൃതങ്ങള്‍ കണ്ട് ശീലിക്കുന്ന നമ്മുടെ ഭാവിതലമുറ നമ്മുടെ നാട്ടിലുണ്ടാക്കാനിടയുള്ള ലൈംഗിക അരാജകത്വത്തെകുറിച്ചെവിടെയും ചര്‍ച്ചയില്ല.

ഇതെല്ലാം പുതിയ കാലത്തിന്റെ പുരോഗതികളായി കാണുന്ന നാം സത്യത്തില്‍ കാറ്റ് വിതക്കുകയാണ്. കൊടുങ്കാറ്റായി ഇത് കൊയ്തെടുക്കേണ്ടി വരുമെന്ന സത്യം നാം മറക്കരുത്.

ലാഭക്കൊതിമൂത്ത നമ്മളില്‍ പലരും മുറിച്ചുകൊണ്ടിരിക്കുന്നത് സ്വന്തം ഇരിക്കും‌കൊമ്പാണ്.

അന്ന്യര്‍ക്ക് വിറ്റ് കാശ്‌വാങ്ങുന്ന ക്ലിപ്പുകള്‍ സ്വന്തം മക്കളുടേയോ സഹോദരങ്ങളുടേയോ കയ്യില്‍തന്നെ എത്തിപ്പെട്ടേക്കാമെന്ന് പലരും ചിന്തിക്കുന്നില്ല.

മതപരമായി അറിവുള്ളവര്‍ പോലും ഇതിന്റെ ഭവിഷത്തിനെ ചില്ലിക്കാശിന്റെ ലാഭത്തിനുമുന്നില്‍ മറന്നുപോകുന്നു.

താന്‍ വില്‍ക്കുന്ന ഓരോക്ലിപ്പും നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് പോലെ പലരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വ്യാപിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന ദൈവികശിക്ഷയുടെ നല്ലൊരുപങ്ക് ഇത് കൈമാറ്റം ചെയ്ത ഓരോകണ്ണിക്കും ലഭിക്കുമെന്ന സത്യം എത്രപേര്‍ ഓര്‍ക്കുന്നുണ്ട്?

ഇനി എല്ലാം നിര്‍ത്തി നന്നാവാന്‍ തീരുമാനിച്ചാലും ഈ പങ്ക് അവന് കിട്ടിക്കൊണ്ടിരിക്കും. മരിച്ച് ഖബറില്‍ ചെന്നാലും പാപം തീരാതെ കിട്ടിക്കൊണ്ടിരിക്കുന്ന മറ്റെന്ത് ജോലിയാണുള്ളത്?

കൌമാരക്കാര്‍ക്ക് ലൈംഗികത കൌതുകമാണ്. അവരുടെ നാശത്തിന് പോലും കാരണവാവുന്ന ഈകൌതുകത്തെ മുതലെടുത്ത് അവരിലേക്ക് രതിവൈകൃതങ്ങളെത്തിക്കാന്‍ ശ്രമിക്കുന്നവരെ നാം ശക്തമായി തടഞ്ഞേതീരൂ.

സമൂഹത്തിനു മുന്നില്‍ മാന്ന്യന്മാരായി വിലസുന്ന ചില ‘കമ്പ്യൂട്ടറിസ്റ്റു‘കളുമാണീവൃത്തികെട്ട ജോലിചെയ്യുന്നതെന്നത് നാം ശ്രദ്ദിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ഇവരെ നിലക്ക് നിര്‍ത്തിയേതീരൂ.

അതിനുമുമ്പ് നാം ഓരോരുത്തരും ചെയ്യേണ്ടത് ത്രീ.ജി. സൌകര്യങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ കൌമാരക്കാര്‍ക്ക് നല്‍കാതിരിക്കുകയാണ്. സ്നേഹത്തോടെ നാം നല്‍കുന്ന മൊബൈല്‍ ഫോണ്‍ അവരെ തമ്മാടികളാക്കാന്‍ ഇടയുണ്ട് എന്നത് നാം മറക്കാതിരിക്കുക.

ടീവിയിലായാലും കമ്പ്യൂട്ടറിലായാലും കുട്ടികള്‍ കാണുന്ന വീഡിയോകളും മറ്റുപരിപാടികളും മുതിര്‍ന്നവര്‍ സെന്‍സര്‍ ചെയ്തശേഷം മാത്രമായിരിക്കാന്‍ ശ്രദ്ദിക്കുക.

2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

പുരികം പ്ലക്കിംഗ്

അടുത്ത കാലത്ത് നമ്മുടെ അയല്‍ ദേശത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ കഥാ ആവിഷ്കാരം.

പുരികം പ്ലക്കിംഗ്.
ആഴ്ചകള്‍ക്ക് മുമ്പ്മാത്രം വിവാഹിതരായ മിഥുനങ്ങള്‍ ഹണിമൂണിന്റെഭാഗമായ സര്‍ക്കീട്ടിനിടയില്‍ .
ഇവര്‍ ടൌണ്‍ യാത്രയിലാണ്....
സുന്ദരിയുടെ കൈ ചേര്‍ത്തുപിടിച്ച് തലയുയര്‍ത്തിപ്പിടിച്ച് ഗര്‍വ്വോടെ വരന്‍ ശ്രീമാന്‍ നടക്കവെ, പെട്ടെന്ന് സുന്ദരി അവനെ തോണ്ടി.
ബ്യൂട്ടീപാര്‍ലറിനു മുന്നിലായിരുന്നു അവരപ്പോള്‍ .
‘ഞാനെന്റെ പുരികം ഒന്ന് പ്ലക്ക് ചെയ്തോട്ടെ’ എന്ന തേനൊലിപ്പന്‍ അഭ്യര്‍ത്ഥനക്ക് മുമ്പില്‍ കണവന്‍ പച്ചക്കൊടികാട്ടി.
അവളുടെ തിളങ്ങുന്ന വാനിറ്റി ബാഗ് ഏറ്റുവാങ്ങിയ ശേഷം അവന്‍ ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ വെയ്‌റ്റുചെയ്തു.
നിമിഷങ്ങള്‍ മിനുറ്റുകളും ഒരുപാടു മിനുറ്റുകള്‍ ചേര്‍ന്ന് മണിക്കൂറുകളുമായിട്ടും പ്ലക്ക് ചെയ്യാന്‍ പോയ പുരികവും തലയും പുറത്തുവന്നില്ല.
വീണ്ടും കുറേ നേരങ്ങള്‍ ......
പൊങ്ങച്ച സഞ്ചിയും കയ്യിലേന്തി മാന്യ വസ്ത്രം ധരിച്ച വിഢിയായി സൌന്ദര്യ വര്‍ദ്ദക പീടികയുടെ കോലായില്‍ അവന്‍ കാത്തുനിന്നു.
ഏതാണ്ട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വല്ലാത്തൊരു കേശ, വദന,പുരിക,അധര,നയന സൌന്ദര്യവുമായി സുന്ദരി എത്തിയപ്പോള്‍ അതുവരെ കാത്തിരുന്നതിന്റെ മുഷിപ്പ് മാറി അവന്.
അവള്‍ അപ്സരസ്സിനെപ്പോലെ സുന്ദരിയായിരിക്കുന്നു. (ഒന്ന് കുളിക്കുംവരെ മാത്രം)
നേര്‍ത്ത പുഞ്ചിരിയുമായി അവള്‍ ബില്ലുകൈമാറി.
അവന്‍ ബോധം കെട്ടുവീണില്ല എന്നതു സത്യം. എങ്കിലും അതിന്റെ അടുത്തെത്തുന്ന അവസ്ഥകള്‍ അവനില്‍ ഉടലെടുത്തു. ബില്ല് വെറും 2400 ക ഒണ്‍ലി!.
പുരികം മിനുക്കാന്‍ പോയവള്‍ മൊത്തത്തില്‍ മിനുങ്ങിയപ്പോള്‍ ഭര്‍ത്താവ് ഫ്ലാറ്റ്!.
ബില്ലുകണ്ട നിമിഷം അവന്റെ സംസാര ശേഷി നഷ്ടപ്പെട്ടു. അഥവാ ഒരക്ഷരം അവന്‍ മിണ്ടിയില്ല. നിശ്ശബ്ദനായി ബില്ലുപേചെയ്തു.
ഹണിമൂണ്‍ വെട്ടിച്ചുരുക്കി നേരെ വീട്ടിലെത്തി ഭാര്യയുടെ വസ്ത്രങ്ങള്‍ , ചെരിപ്പ്,കുട,etc... എന്നിവ നിശബ്ദമായി പേക്ക് ചെയ്തു.
നിശ്ശബ്ദനായിത്തന്നെ അവളെയും കൂട്ടി അവളുടെ വീട്ടിലേക്ക് വെച്ചടിച്ചു.
തിരിച്ചുവരുമ്പോള്‍ ബൈക്കിനുപുറകില്‍ അവള്‍ ഉണ്ടായിരുന്നില്ല.
ശുഭം മംഗളം.....

2008, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

പുണ്യങ്ങളുടെ പൂക്കാലമെ.. വിട...

Myspace Layouts



ആത്മ സംസ്കരണത്തിന്റെ നിയോഗവുമായെത്തിയ റംസാന്റെ അവസാനത്തെ രാപകലും നമ്മോട് വിടചൊല്ലുകയായി. വ്രത ശുദ്ധിയില്‍ ശോഭ പരന്ന മനസ്സുമായി ഈദിനെ സ്വീകരിക്കുമ്പോഴും വിടചൊല്ലിയ രാപകലുകള്‍ തേങ്ങലായി അവശേഷിക്കുകയാണ്‍. ആതിഥേയന്റെ ആത്മ സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുമ്പോള്‍ ആരാണ്‍ തേങ്ങാതിരിക്കുക..!
ഭക്ഷണമെന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല ,വാക്കും നോക്കും പ്രഭാതവും പ്രദോഷവുമെല്ലാം ഈ അതിഥിയുടെ സാനിധ്യം പ്രകടമായിരുന്നു,
ആത്മാവും ശരീരവും സമ്പത്തും സംസ്കരിച്ച് കൊണ്ട് പുത്തനുടുപ്പും അത്തറും പൂശി തക്‍ബീര്‍ മന്ത്രവുമുരുവിട്ട് മസ്ജിദിലേക്കെത്തി മടങ്ങിയവര്‍ക്ക് മുപ്പത് രാപകലുകള്‍ കൊണ്ട് നേടിയെടുത്ത വിശുദ്ധി ആയുസ്സ് മൊഴുവന്‍ നിലനിര്‍ത്താന്‍ കഴിയട്ടെ.

എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.

2008, ജൂലൈ 7, തിങ്കളാഴ്‌ച

മൃഗത്തേക്കാള്‍ അധഃപതിച്ചവര്‍....

മൃഗത്തേക്കാള്‍ അധഃപതിച്ചവരെന്ന് ചില മനുഷ്യരെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചതിലെ ദൃഷ്ടാന്തം ഇന്നത്തെ വാര്‍ത്തകളറിയുമ്പോള്‍ നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ലൈംഗികമായി പീഠിപ്പിക്കപ്പെടുന്നത്‌ ഇന്നൊരു പുതുമ നഷ്ടപ്പെട്ട വാര്‍ത്തയായിമാറിയിരിക്കുന്നു.

മൃഗങ്ങള്‍ സ്വന്തം മാതാവിനെയോ സഹോദരിയേയോ എല്ലാം ലൈംഗിക ആവശ്യ പൂര്‍ത്തീകരണത്തിന്‌ ഉപയോഗിച്ചേക്കാം. പക്ഷേ അവപോലും പ്രായപൂര്‍ത്തിയായ മൃഗത്തോട്‌ മാത്രമേ ഇണ ചേരുകയുള്ളൂ.

എന്നാല്‍ മനുഷ്യന്‍ ദുഷിച്ച്‌ മൃഗത്തേക്കാള്‍ അധഃപതിച്ചവര്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ പൈശാചികമായി ഉപയോഗിച്ച്‌ കൊന്നുകളയുന്ന പിശാചുക്കളെ മനുഷ്യനെന്ന് വിളിക്കുന്നതുപോലും പാപമാണ്‌. ഒരു ദയയും അവര്‍ അര്‍ഹിക്കുന്നില്ല.

വിചാരവേദി പ്രസിദ്ദീകരിച്ച ബീരാന്റെ കഥ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ നമ്മുടെ നാട്ടില്‍ മറ്റൊരു ബീരാന്‍ കൂടി സമാന സംഭവത്തില്‍ പിടിക്കപ്പെട്ടിരിക്കുന്നു. (യഥാര്‍ത്ഥ പേര്‌ ബീരാനല്ല) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട ബന്ധുവിന്റെ വീട്ടില്‍ അവര്‍ വിശ്വസിച്ചേല്‍പ്പിച്ച താക്കോല്‍ ഉപയോഗിച്ച്‌ അവര്‍ക്കാകെയുള്ള സമ്പാദ്യം മോഷ്ടിച്ചുകളഞ്ഞുടിയാന്‍! എന്നിട്ട്‌ ഒന്നുമറിയാത്തവനെപ്പോലെ പോലീസിലറിയിക്കലും കള്ളനെപിടിക്കാന്‍ നെട്ടോട്ടമോടലും പാവപ്പെട്ട ബന്ധുവിനോടിത്ചെയ്തവനെ തലയില്‍ കൈവച്ച്‌ ശപിക്കലുമെല്ലാം നന്നായി അഭിനയിച്ചു.

പക്ഷേ സ്വര്‍‌ണ്ണപാത്രം കൊണ്ട്‌ സത്യം മറച്ചുവെച്ചാലും അതൊരുനാള്‍ പുറത്തുവരുമെന്നസത്യം മറന്നുപോയി മിടുക്കന്‍!.

യാതൊരു കയ്യറപ്പും കൂടാതെ ആപാവങ്ങളുടെ മുതല്‍ കൈക്കലാക്കാന്‍ ശ്രമിച്ച അവന്‍ തന്റെ ഗതികേടുകൊണ്ടാണത്‌ ചെയ്തുപോയതെന്ന് ആശ്വസിക്കാന്‍ പോലും വകയില്ല. കാരണം ഒരു കത്രികയും ചീര്‍പ്പും ഉണ്ടെങ്കില്‍ നാട്ടില്‍തന്നെ എവിടെതന്റെ കുലത്തൊഴില്‍ ചെയ്താലും ശരാശരി ഗള്‍ഫുകാരന്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി നേടുന്നതിനേക്കാള്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്നവനാണവന്‍!.

മോഷണം ചൂതുകളിയേക്കാള്‍ മാരകമാണ്‌. ഒന്നോരണ്ടോതവണ വിജയിച്ചാല്‍ അതൊരു ഹരമാകുന്നു. കുറ്റബോധം മനസ്സില്‍നിന്നില്ലാതാകുന്നു. അവസാനം പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്ന സത്യം പുലരുകതന്നെ ചെയ്യുന്നു.! ഒരുകള്ളനെ കോടതിശിക്ഷിച്ചാലും വെറുതെവിട്ടാലും അവന്‍ ആജീവനാന്തം കള്ളന്‍ തന്നെയാകുന്നു. ബീരാനിലൂടെ നാം അതാണല്ലോ മനസ്സിലാക്കിയത്‌.

2008, ജനുവരി 7, തിങ്കളാഴ്‌ച

ബീരാന്റെ കഥ

പുതുതലമുറ ആഡംബര ഭ്രമത്തിന്റെ പിടിയിലാണ്‌. കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തവനും ത്രീജി മൊബൈ‌ലും പുതുപുത്തന്‍ ബൈക്കുമെല്ലാം സ്വന്തമാക്കാനുള്ള പരക്കം പാച്ചിലിലാണ്‌.
എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ത്വര പലരെയും കൊള്ള-മോഷണ സംഘങ്ങളില്‍ കണ്ണികളാക്കുന്നു. ചിലര്‍ സ്വന്തമായി മോഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നു. സ്വന്തക്കാരും അയല്‍വാസികളുമെല്ലാം ഇങ്ങിനെ മോഷണത്തിനിരയാകുന്നു. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്നപതിരില്ലാത്ത സത്യം ആഡംബരഭ്രമത്തിന്റെ പ്രലോഭനത്തില്‍ ഇവര്‍ മറന്നുപോകുന്നു. മോഷ്ടിച്ചിട്ടും പിടിച്ചുപറിച്ചിട്ടുമെല്ലാം ആരെങ്കിലും മനസ്സമാധാനത്തോടെ അത്‌ അനുഭവിച്ചിട്ടുണ്ടോ?എന്ന ചോദ്യമൊന്നും ഇത്തരക്കാരുടെ ബധിരകര്‍‌ണ്ണങ്ങളില്‍ പതിയില്ല. അടുത്തിടെ കേരളത്തില്‍ നടന്ന മിക്ക മോഷണങ്ങളുടെയും പിന്നിലെ ലക്ഷ്യം ആഡംബര ജീവിതമായിരുന്നു എന്ന് വാര്‍ത്തകള്‍‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. എന്തായാലും നമുക്ക്‌ ആഡംബരഭ്രമത്തിന്റെ ദുരന്തപ്രതീകമായ ബീരാന്റെ കഥ കേള്‍ക്കാം.
ബീരാന്‍.
ലോക്കപ്പിനകത്തിരുന്ന് ബീരാന്‍ നാട്ടുകാരുടെയും പോലീസിന്റെയും അടികൊണ്ട്‌ വീര്‍ത്ത തന്റെ ശരീരത്തിലേക്ക്‌ നോക്കി. നടുനിവര്‍ത്താന്‍ വയ്യ!. നീരുകെട്ടാത്തൊരു ഭാഗവും ബാക്കിയില്ല. ഇത്രക്കും കരുണയില്ലാതെ എല്ലാവരും കൂടി എന്നെ പെരുമാറിയല്ലോ! മുമ്പ് എന്നോട്‌ ഏറെ സ്‌നേഹത്തോടെ പെരുമാറിയവരാണല്ലോ എന്നെ ഈവിധം പെരുമാറിയത്‌? ലോക്കപ്പിന്‌ മുന്നില്‍ കാവല്‍നില്‍ക്കുന്ന പോലീസുകാരന്‍ ഏതോ പുഴുത്തപട്ടിയെന്നപോലെ തന്നെ നോക്കുന്നു. ആക്രൂരമുഖത്തേക്ക്‌ നോക്കാനാവാതെ അവന്‍ തറയില്‍ ഒരുമൂലയില്‍ കണ്ണടച്ചിരുന്നു.ഓര്‍മ്മകള്‍ തന്നെ ഇവിടെ എത്തിച്ച വഴികള്‍ പരതി.

ആമൊയ്തീനാണിതിനെല്ലാം കാരണം. അവന്‍ എന്റെ ചങ്ങാതിയായതിന്‌ ശേഷമാണ് ഞാന്‍ ഞാനല്ലാതായത്‌.
അന്നാണ്‌ മൊയ്തീന്റെ കയ്യില്‍ ഞാനാ യന്ത്രം കണ്ടത്‌. നെറച്ചും സുച്ചുകളുള്ള സുച്ചുകളില്‍ ഞെക്കിയാല്‍ അക്കങ്ങളും അക്ഷരങ്ങളും കാണുന്ന ആയന്ത്രം! അതിലൂടെ അവന്‍ ഏഴാനാകാശത്തും മലക്കൂത്തുസ്സമാഇലുമെല്ലാമുള്ളവരോടെല്ലാം സംസാരിക്കുന്നു. നാലാള്‍ കൂടുന്നിടത്തും നെറച്ചും പെണ്ണുങ്ങളുള്ള ബസ് റ്റോപ്പിലുമെല്ലാം അവന്‍ അത്‌ ഞെക്കി ആരോടൊക്കെയോ കിന്നാരം പറയുന്നു!. പെണ്‍കുട്ടികള്‍ക്കെല്ലാം നമ്പര്‍ കൊടുക്കുന്നു. എപ്പോഴും ഒരുകൈ ചെവിയിലും വച്ചുകൊണ്ടുള്ള ആനടത്തം എന്നെ അസൂയാലുവാക്കി. അതൊന്ന് എനിക്കും സ്വന്തമാക്കണ മെന്ന ആഗ്രഹം മൊയ്തീനെ അറിയിച്ചപ്പോഴാണ്‌ അതിന്റെ മുടിഞ്ഞ വിലയെക്കുറിച്ചറിഞ്ഞത്‌.

ബാപ്പ മരിച്ചതില്‍ പിന്നെ കുടുംബത്തിന്റെ മൊത്തം ഭാരം താങ്ങുന്ന എനിക്കൊരിക്കലും അത്‌ വാങ്ങാനാവില്ല. ഒരുദിവസം ജോലിക്ക്‌ പോയില്ലെങ്കില്‍ പിറ്റേദിവസം വീട്ടുകാര്‍ പട്ടിണി കിടക്കേണ്ടി വരും.എന്റെ അവസ്ഥ മൊയ്തീനോട്‌ പറഞ്ഞപ്പോള്‍ മൊയ്തീന്‍ തന്നെയാണ്‌ അതിനൊരു പരിഹാരം പറഞ്ഞുതന്നത്‌. നിന്റെ ഉമ്മന്റേല്‍ സ്വര്‍‌ണ്ണമെന്തെങ്കിലുമുണ്ടെങ്കില്‍ തല്‍ക്കാലം ഊരി വാങ്ങ്‌. പിന്നെ പൈസണ്ടാകുമ്പോള്‍ പുത്യേത്‌ വാങ്ങിക്കൊടുത്താല്‍ മതിയല്ലോ.
അങ്ങനെ എന്തൊക്കെയോ പറഞ്ഞ്‌ പാവം ഉമ്മയുടെ ആകെഉണ്ടായിരുന്ന കാതിലെ കമ്മലുകള്‍ വാങ്ങിവിറ്റാണ്‌ ഞാന്‍ ആദ്യമായി ആയന്ത്രം സ്വന്തമാക്കിയത്‌. അതും കീശയിലിട്ട്‌ പിന്നെ ഞാനും ബസ് റ്റോപ്പിലും ആളുകള്‍ കൂടുന്നിടത്തുമെല്ലാം ചെവിയില്‍ കൈവച്ചുനടന്നു. ആദ്യമാദ്യം കൗതുകത്തോടെ ആളുകള്‍ നോക്കിയിരുന്നെങ്കിലും പിന്നീട്‌ സംഗതി എല്ലാവരുടെയും കയ്യില്‍ ഈയന്ത്രം എത്തിയതോടെ പുതുമ നഷ്ടപ്പെട്ടു. ആരും പ്രത്യേകം ശ്രദ്ദിക്കാതായി. മാത്രമല്ലവീട്ടില്‍ നല്ലസമൃദ്ദമായി ഭക്ഷണമുണ്ടാക്കിയിരുന്നത്‌ പറമ്പില്‍ നിന്ന് കിട്ടുന്ന കിഴങ്ങുകളോ അയല്‍പക്കത്ത്‌ നിന്ന് ഉമ്മ കടം വാങ്ങിക്കൊണ്ടുവരുന്ന കറികളോ ഒക്കെയായി മാറി.വീട്ടുകാരെ മാത്രമല്ല ഇപ്പോള്‍ മൊബെയിലിനെയും തീറ്റിപ്പോറ്റണമല്ലോ!.

അങ്ങിനെയിരിക്കെയാണ്‌ ഞാന്‍ മൊയ്തീനെ വീണ്ടും കാണുന്നത്‌. ഇത്തവണ മൊയ്തീന്റെ കയ്യിലെ പുതിയ യന്ത്രം കണ്ട്‌ ഞാന്‍ ശരിക്കും ഞെട്ടി!. ഒരു സ്വിച്ച്‌ ഞെക്കിയാല്‍ നല്ല മാപ്പളപ്പാട്ട്‌, ഹിന്ദിപ്പാട്ട്‌,സിനിമാപ്പാട്ട്‌ എന്ന് വേണ്ട ഭൂലോകത്തെ സകല പാട്ടുകളും കേള്‍ക്കാം. വേറെ ഒന്ന് ഞെക്കിയാല്‍ ടീവികാണുംപോലെ പാട്ടും സിനിമിം ഒക്കെ കാണാം. വേറെ ഒന്ന് ഞെക്കിയാല്‍ അതിലെ കേമറകൊണ്ട്‌ പോട്ടം പിടിക്കാം ഫോണിന് ഫോണും വിളിക്കാം!. അവന്‍ ആരും കാണാതെ ബസ്സിനുള്ളില്‍ നിന്ന് പിടിച്ച ചോലേലെ സീനത്തിന്റെ ഫോട്ടോ കൂടികണ്ടതോടെ എനിക്ക് അതിശയം കൊണ്ട്ബോധം പോവാറായി.
‘എടാ മൊയ്തീനെ ഇതിനെന്ത്‌ വെലണ്ട്‌?'
' പുത്യേതിന്‌ പന്ത്രണ്ടായിരത്തഞ്ഞൂറ്‌!'
അന്ന് രാത്രി ഞാന്‍‍ ഉറങ്ങിയില്ല. ആസാധനം ഒന്ന് സ്വന്തമാക്കിയാല്‍ എന്റെ ജീവിതം തന്നെ സഫലമായി. ആരും കാണാതെ ന്റെ സല്‍മത്തിന്റെ ഒരു പോട്ടം പിടിക്കാന്‍, പുതിയ ഡബ്ബാംകുത്ത്‌ പാട്ടുമിട്ട്‌ ചങ്ങായ്മാരുടെ ഇടയില്‍ മൊയ്തീനെപ്പോലെ ചെത്തിനടക്കാന്‍! എങ്ങിനെയെങ്കിലും അതൊന്ന് വാങ്ങിയേതീരൂ. ഇപ്പോഴുള്ള ഈ പഴഞ്ചന്‍ സാധനവും തൂക്കി നടക്കുന്നത്‌ തന്നെ നാണക്കേടാണ്‌. പക്ഷേ എങ്ങിനെ? എവിടുന്ന് കിട്ടും പന്ത്രണ്ടായിരത്തഞ്ഞൂറ്‌?.

ഉറക്കമില്ലാത്ത ആരാത്രിയുടെ അന്ത്യയാമത്തില്‍ എന്റെ ബുദ്ദിയില്‍ ആതന്ത്രമുദിച്ചു.അടുത്ത വീട്ടിലെ സൈനബതാത്താന്റെ കഴുത്തില്‍ ഒരു മാലയുണ്ട്‌. അതുവിറ്റാല്‍ പന്ത്രണ്ടായിരം ഉറപ്പ്‌!എങ്ങിനെയെങ്കിലും അത്‌ കൈക്കലാക്കണം. അല്ലെങ്കിലും വയസ്സായ സൈനബതാത്താക്കെന്തിനാ ഒരു മാല?. പക്ഷേ അതെങ്ങിനെകിട്ടും? ഒരുപാട്‌ ചിന്തകള്‍ക്കൊടുവില്‍ അവനൊരു തീരുമാനത്തിലെത്തി. രാത്രി അവരുടെ മുറിക്കുമുമ്പിലുള്ള പ്ലാവില്‍ കയറി ഓടടത്തി അകത്തുകടന്ന് മാലപൊട്ടിച്ച്‌ രക്ഷപ്പെടാം ഉറക്കമുണര്‍ന്ന് അവര്‍ കണ്ടാലും മുഖം മൂടി ധരിച്ചാല്‍ ആളെ മനസ്സിലാകില്ല അവര്‍ ഒച്ച വെച്ച്‌ ആളെക്കൂട്ടുമ്പോഴേക്കും പുറത്ത്‌ കടന്ന് മാലയും മുഖം മൂടി യും ഒളിപ്പിച്ച്‌ വെച്ച്‌ നാട്ടുകാരോടൊപ്പം തനിക്കും കള്ളനെ പിടിക്കാന്‍ തിരച്ചില്‍ നടത്താം ആര്‍ക്കും സംഗതി മനസ്സിലാവില്ല.
ഇതുവരേ ആരുടേയും ഒന്നും മോഷ്ടിച്ചിട്ടില്ല. ഇതുവേണോ എന്ന് മനസ്സ്‌ പലവട്ടം ചോദിച്ചതാണ്‌. പക്ഷേ അത്തരം ചിന്തകളെല്ലാം ആയന്ത്രത്തിന്റെ അതിശയത്തില്‍ മുങ്ങിപ്പോയി.
അങ്ങിനെ യാണ് അന്ന് രാത്രി സൈനബത്താത്തയുടെ വീട്ടിന്റെ ഓടിളക്കി അകത്തുകടന്നത്‌. അകത്ത്‌ കടന്നതും സൈനബത്താത്തയുടെ ഡോള്‍ബി ഡിജിറ്റല്‍ അണ്ണാക്ക്‌ തുറന്നതും ഒന്നിച്ചായിരുന്നു.
" ആള്ളോ.. കള്ളന്‍ ... കള്ളന്‍..."
നിമിശങ്ങള്‍ക്കകം എവിടെ നിന്നാണെന്നറിഞ്ഞില്ല സ്വിച്ചിട്ടപോലെ നാട്ടുകാര്‍ ഓടിക്കൂടി പുറത്തിറങ്ങും മുമ്പേ എല്ലാവരും കൂടി എന്നെ പിടികൂടി. അവര്‍ എന്റെ മേനി ഉഴുതുമറിച്ചു. കണ്ണീ ചോരയില്ലാതെ എല്ലാവരും മത്സരിച്ചു പെരുമാറി. അവസാനം മുഖം മൂടി അഴിച്ചപ്പോള്‍ എല്ലാവരും എന്നെ കണ്ട്‌ അന്തം വിട്ട്‌ നിന്നു. എന്റെ ഉമ്മ ബോധം കെട്ടു വീണു!.
ഉടനെ എത്തിയ പോലീസുകാര്‍ക്ക്‌ എന്റെ മേനിയില്‍ കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്നിട്ടും എസ്‌.ഐ തന്റെ കൈത്തരിപ്പ്‌ ലോക്കപ്പിലിട്ട്‌ തീര്‍ത്തു.
ഇനി പുറത്തിറങ്ങിയാലും ജോലിയെന്തെങ്കിലും ചെയ്യാനാകുമോ എന്നറിയില്ല.

പോലീസുകാരന്‍ കട്ടന്‍ ചായ നീട്ടിയപ്പോള്‍ ബീരാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. ഏതോ ഔദാര്യം പോലെ കിട്ടിയ ആ ചുടുചായ കുടിച്ചപ്പോള്‍ എന്തോ ഒരു ഉന്മേഷം തോന്നി. അല്‍പ്പം കഴിഞ്ഞപ്പോള്‍ പുറത്തുനിന്നും പരിചിതമായ ശബ്ദം കേട്ടു.
' എന്ത് ചെയ്യാനാ പെങ്ങളുടെ കുട്ട്യായിപ്പോയീലെ ഓളെ കണ്ണീര്‌ കാണാന്‍ വയ്യാഞ്ഞിട്ടാസാറേ'.
അതെ എന്റെ അമ്മാവന്‍ എസ്‌.ഐയോട്‌ സംസാരിക്കുകയാണ്‌. കൂടെ ഒരു രാഷ്ട്രീയ നേതാവുമുണ്ട്‌. ജാമ്മ്യത്തിലെടുക്കാന്‍ വന്നതാണ്‌. സ്റ്റേഷനില്‍ നിന്നിറങ്ങുമ്പോള്‍ നേതാവ്‌ മുനവച്ചുള്ള വാക്കുകളുരുവിട്ടുകൊണ്ടിരുന്നു.
'ജ്ജ്‌ പാര്‍ട്ടി മറ്റേതാന്ന് ഞമ്മക്കറ്യാം. ന്നാലും ഇങ്ങനെ ഒര്‌ എടങ്ങറ്‌ വരുമ്പം ഞമ്മളേണ്ടാകുള്ളൂന്ന് അനക്ക്പ്പം മനസ്സിലായില്ലേ?'
അമ്മാവന്‍ ഇടക്ക്‌ കയറിപറഞ്ഞു. 'ന്ന ഓര്‍ത്ത്ട്ടാ മൂപ്പര്‌ ഇത്‌ന്‌ നിന്നത്‌. അന്റമ്മാനെ ഓര്‍ത്ത്ട്ടാ ഞാനും ഇതിന്‌ നിന്നത്‌. ജ്ജ്‌ ചെയ്തതോന്ന്യാസത്തിന്‌ അബടത്തന്നെ കെടക്കാബേണ്ടത്‌!'.
ബീരാന്‌ ദേഹമാസകലം ചൊറിഞ്ഞ്‌ കയറി. 'എന്നെ ഓര്‍ത്തിട്ടല്ലെങ്കില്‍ പിന്നെ ങ്ങള്‌ എടങ്ങേറാവണ്ടില്ലേര്‌ന്ന്!' എന്ന് പറയാന്‍ ബീരാന്റെ നാവില്‌ വന്നതാണ്‌. പക്ഷേ അവന്‍ നിയന്ത്രിച്ചു. തെറ്റ്‌ ചെയ്തുപോയി അനുഭവിച്ചേതീരൂ.
'ജ്ജേതായാലും ബണ്ടീല്‌ കേര്‌!' അമ്മാവന്റെ ആജ്ഞ.
' ങ്ങള്‌ പോയ്ക്കോളി ഞാന്‍ വന്നോളാ!'.
'എന്താ ഞ്ഞും എബടേങ്കിലും കയറാന്‍ ബാക്കിണ്ടോ?.... പറഞ്ഞില്ലാന്ന് ബേണ്ട ഞ്ഞ് ഈപണിക്ക്‌ ഞമ്മളെ കിട്ടൂല'.
കേട്ട പാതി കേള്‍ക്കാത്ത പാതി ബീരാന്‍ നടന്നകന്നു.
'ങ്ങള്‌ ബരീന്‍' എന്നുംപറഞ്ഞ്‌ അമ്മാവന്‍ നേതാവിനെയും കൂട്ടി വന്ന ഓട്ടോയില്‍ തന്നെ തിരിച്ചുപോയി .

ബീരാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. കയ്യില്‍ പണമില്ല. നന്നായി വിശക്കുന്നു. പരിചയക്കാരാരെ ആരെയും കാണാനില്ല.
നടന്ന് ബസ്റ്റോപ്പിലെത്തി. സ്കൂളില്‍ പോകാന്‍ ബസ്സ്‌ കാത്തിരിക്കുന്ന കുട്ടികളെല്ലാം തന്നെ തുറിച്ചുനോക്കുന്നു. അത്‌ തനിക്ക്‌ തോന്നിയതായിരിക്കും ബീരാന്‍ ആശ്വസിച്ചു. അപ്പോഴാണ്‌ ബസ്‌റ്റോപ്പില്‍ പെണ്‍കുട്ടികള്‍ നില്‍ക്കുന്നതിനടുത്തായി നിര്‍ത്തിയിട്ട ബൈക്കില്‍ ചാരിനിന്ന് മൊയ്തീന്‍ മൊബെയിലില്‍ ആരോടോ സൊള്ളുന്നത്‌ കണ്ടത്‌.
അവന്‌ ആശ്വാസമായി മൊയ്തീനോട്‌ ചില്ലറകടം വാങ്ങാം. അവന്‍ നേരെ മൊയ്തീന്റെ അടുത്തേക്ക്‌ നടന്നു. അവനെ ഇനിഒരിക്കലും കാണരുതെന്ന് കരുതിയതാണ്‌ പക്ഷേ ഇപ്പോള്‍ അവനോട്‌ കടം വാങ്ങാതെ നിവൃത്തിയില്ല.
‘മൊയ്തീന്‍...‘ അവന്‍ നീട്ടിവിളിച്ചു.
അവന്‍ കേട്ടഭാവം നടിച്ചില്ല. പതുക്കെ അവന്റെ അടുത്തേക്ക്‌ നടന്നടുത്തപ്പോള്‍ പെട്ടെന്ന് അവന്‍ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്‌ത് ഓടിച്ചുപോയി.
നിരാശയേക്കാളേറെ ബീരാന്‌ അത്ഭുതമാണ്‌ തോന്നിയത്‌. ഇവനെന്ത്‌ പറ്റി? ബീരാന്‍ നേരെ അങ്ങാടിയിലേക്ക്‌ നടന്നു.
ഒരു ബാര്‍ബര്‍ ഷോപ്പിന്റെ മുന്നില്‍ മൊയ്തീന്റെ ബൈക്ക്‌ വീണ്ടും കണ്ടു. ബീരാന്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി. മൊയ്തീന്‍ കസേരയില്‍ ഞെളിഞ്ഞിരുന്ന് ആര്‍ക്കോ വിളിക്കുകയാണ്‌.
ബീരാന്‍ കയറിവരുന്നത്‌ കണ്ടതും തെല്ലസഹ്യതയോടെ മൊയ്തീന്‍ ചോദിച്ചു.
‘ഹോ!ജ്ജ് ഇവടിം എത്ത്യോ? എടാ നമ്മളെരണ്ടാളെയും കൂടി ആബസ്റ്റോപ്പില്‍ വെച്ച്‌ ആരെങ്കിലും കണ്ടിരുന്നെങ്കില്‍ പിന്നെ പോയി തൂങ്ങിച്ചാവുന്നതാകും നല്ലത്‌‘.
ബീരാന്‌ കാര്യം മനസ്സിലായി. താന്‍ പിടിക്കപ്പെട്ടത്‌ ഇതിനകം നാട്ടില്‍ എല്ലാവരും അറിഞ്ഞിരിക്കുന്നു!. എനിക്ക്‌ നാട്ടില്‍ കള്ളനെന്ന് പേര്‌ വന്നിരിക്കുന്നു!.
വിശപ്പിന്റെ കൂടെ ശരീരമാകെ തളര്‍ച്ചയും ബാധിക്കുന്നതായി അവന്‌ തോന്നി. വളരെ ദയനീയമായി അവന്‍ മൊയ്തീനോട്‌ തന്റെ ആവശ്യം അറിയിച്ചു.
‘ നിന്റെ കയ്യില്‌ പൈസണ്ടേങ്കില്‍ എന്തെങ്കിലും കൊണ്ടാ. ഒന്നും കഴിച്ചിട്ടില്ല. നാളെ തിരിച്ചുതരാം‘.
മൊയ്തീന്റെ മറുപടി പുഛത്തോടെ യായിരുന്നു. ‘ന്റേയ്‌ല്‌ ആകെ നൂറുര്‍പ്പ്യണ്ട്‌. അത്‌ ഞാന്‍ മൊബെയില്‌ റീചാര്‍ജ്ജ്‌ ചെയ്യാന്‍ വച്ചതാണ്‌. അത്‌ തരാന്‍ പറ്റൂല. അത്യാവശ്യായിട്ട്‌ ന്‍ക്ക്‌ കൊറേ കോള്‌ ചെയ്യാനുണ്ട്‌’. എന്നും പറഞ്ഞ്‌ മൊയ്തീന്‍ വീണ്ടും ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തുപോയി.
ബീരാന്റെ ഉള്ളില്‍ പക പതഞ്ഞ്‌പൊങ്ങി. അവനെ തടഞ്ഞ്‌ നിര്‍ത്തി മാറ്‌ പിടിച്ച്‌ ‘എടാ ജ്ജ്‌ കാരണാടാ ഞാനീഗതീലായത്‌!, അന്നപ്പോലത്തോരെക്കൊണ്ട്‌ ഞമ്മക്കൊന്നും ഇവട ജീവിക്കാന്‍ പറ്റാണ്ടായി!. പൈച്ചിട്ട്‌ വയ്യാത്തോന്‌ ഒരു പത്തുറുപ്പ്യ കൊടുക്കുന്നതിലും വല്‌താണോടാ അന്റെമ്മാമാന്റെ അട്യേന്തരം മൊബെയിലില്‌ വിളിച്ച്‌ പറയല്‌?’ എന്നട്ടഹസിക്കാന്‍ തോന്നി. പക്ഷേ അവന്‍ സ്വയം നിയന്ത്രിച്ചു.
അവന്‍ തിരിച്ച്‌ എന്നോട്‌ ചിലത്‌ ചോദിച്ചാലോ?
‘ഞാന്‍ നിന്നോട്‌ പോയി കക്കാന്‍ പറഞ്ഞോ?’
‘ഞാനിങ്ങനെ നടക്ക്ണ്‌ കണ്ട്‌ ജ്ജെന്തിനാ അതുപോലെ നടക്കാന്‍ നോക്കീത്‌?’
‘കായില്ല്യേങ്കില് അതിന്റെ നെലക്ക്‌ നില്‍ക്കണ്ടേ?’
എന്നെല്ലാം അവന്‍ ചോദിച്ചാല്‍ ഞാനെന്ത്‌ മറുപടിപറയും? എല്ലാം എന്റെ പിഴവാണ്‌ മറ്റുള്ളവനെപ്പോലെ നടക്കാന്‍ ഞാന്‍ നോക്കി. എന്റെ നിലമറന്നു. എനിക്ക്‌ ഞാനായി അന്തസ്സോടെ ജീവിക്കാമായിരുന്നു. എന്നിട്ടും ഞാനെന്താണോ അതല്ലഞാനെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ പരക്കം പാഞ്ഞു. ആപാച്ചിലാണ്‌ എന്നെ ഇവിടെകൊണ്ട്‌ ചെന്നെത്തിച്ചത്‌. എനിക്കെന്തിനാണ്‌ മൊബൈല്‍? ഒരുആവശ്യവുമില്ലാഞ്ഞിട്ടും ഞാന്‍ മറ്റുള്ളവരെ അനുകരിച്ച്‌ അതും തൂക്കി നടന്നു. ഉള്ളത്‌ പോരാഞ്ഞിട്ട്‌ പുതിയ മോഡല്‍ വാങ്ങാന്‍ നടന്നു. എന്റെ വീട്ടുകാര്‍ക്ക്‌ ചെലവാക്കേണ്ട പണം കുത്തക കമ്പനികള്‍ക്ക്‌ കൊടുത്തു എന്തിന്‌?
കിട്ടുന്ന പണം എന്റെ വീട്ടുകാര്‍ക്ക്‌ വേണ്ടിചെലവാക്കി അവരുടെ സന്തോഷം എന്റെ സന്തോഷമായികണ്ടിരുന്ന കാലം ഞാനെന്തിന്‌ നഷ്ടപ്പെടുത്തി?ഇന്ന് വീട്ടില്‍ എന്തായിരിക്കും അവസ്ഥ?

നിന്ന നില്‍പ്പില്‍ ചിന്താമഗ്നനായ ബീരാന്‍ പുറത്തൊരു തലോടലേറ്റപ്പോഴാണ്‌ ചിന്തയില്‍നിന്നുണര്‍ന്നത്‌. ബാര്‍ബര്‍ മജീദാണ്‌.
‘എന്തുപറ്റി? ഇന്നൊന്നും കഴിച്ചില്ലേ?’
‘ഇല്ലാ അതിനാഞാന്‍ അവനോട്‌ കടം ചോദിച്ചത്‌’. ബീരാന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
‘സാരമില്ല ഇന്നാ നീപോയി വല്ലതും കഴിച്ചിട്ട്‌ വാ’. ബാര്‍ബര്‍ മജീദ്‌ ഒരു ഇരുപത്‌ രൂപാ നോട്ട്‌ ബീരാന്‌ നേരെ നീട്ടി.
നിറകണ്ണുകളോടെ ബീരാന്‍ അതുവാങ്ങി അടുത്ത ഹോട്ടലിനടുത്തേക്ക്‌ നടന്നു.
വീണ്ടും അവന്റെ ചിന്തയില്‍ മറ്റൊരുകാര്യം തെളിഞ്ഞുവന്നു. ഇപ്പോള്‍ ഈ പണം കൊണ്ട്‌ വിശപ്പിന്‌ ചെറിയൊരാശ്വാസം കിട്ടും പക്ഷേ വീണ്ടും എത്രപേരോട്‌ കൈനീട്ടും? വീട്ടില്‍ ചെല്ലാനുള്ള ധൈര്യം ഇനിയും വന്നിട്ടില്ല. ചെന്നാലും അവിടുള്ളവരുടെ പട്ടിണികിടന്ന മുഖം കാണാനെനിക്ക്‌ വയ്യ.

മേസ്തിരിയെ ചെന്ന് കണ്ടാല്‍ അയാള്‍ വല്ലതും തരും . നാളെമുതല്‍ അയാള്‍ക്കൊപ്പം മുടങ്ങാതെ ജോലിക്ക്‌ പോവണം ഇനിയൊരിക്കലും ഇത്തരം കെണികളില്‍ ചെന്ന് ചാടാതെ കുടുംബം നോക്കി മാന്ന്യനായി ജീവിക്കണം. മേസ്തിരിക്കെന്നെ നല്ല ഇഷ്ടമാണ്‌. അദ്ദേഹത്തിന്റെ വീട്ടില്‍ പലതവണ ഞാന്‍ പോയിട്ടുണ്ട്‌ പോകുമ്പോഴെല്ലാം ഒരു ചെറിയ മിഠായിപ്പൊതിയും കയ്യില്‍ കരുതും മേസ്തിരിക്ക്‌ രണ്ട്‌ ചെറിയ മക്കളുണ്ട്‌ അവര്‍‌ക്കെന്നെന്നെ വലിയ ഇഷ്ടമാണ്‌ ഞാന്‍ ചെന്നാല്‍ അവര്‍ ഓടി എന്റെ അടുത്തെത്തും മിഠായിപ്പൊതി തിരയും.

പിന്നെ ഒന്നും ചിന്തിച്ചില്ല ബാര്‍ബര്‍ തന്നപണത്തിന്‌ കുറച്ച്‌ മിഠായിയും വാങ്ങി മേസ്തിരിയുടെ വീട്ടിലേക്ക്‌ നടന്നു. മിഠായിക്കായി ഓടിവരുന്ന മേസ്തിരിയുടെ മക്കളെ ഓര്‍ത്തപ്പോള്‍ മനസ്സിലെ സങ്കടപര്‍വ്വമെല്ലാം മഞ്ഞായി ഉരുകി ഒലിച്ചുപോയി.
നടന്ന് മേസ്തിരിയുടെ വീടിനു മുന്നിലെത്തി. കുട്ടികള്‍ വീട്ടുമുറ്റത്ത്‌ കളിക്കുന്നുണ്ട്‌. ബീരാന്‍ തൊണ്ടയനക്കി.
അവനെകണ്ടതും കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ ഉടന്‍ കളിനിര്‍ത്തി പേടിച്ചരണ്ട പോലെ വീട്ടിനകത്തേക്കോടി. രണ്ടാളും ഉറക്കെ വിളിച്ചുപറഞ്ഞു.
‘ ഉമ്മാ ബീരാന്‍കാക്ക വര്‌ണ്‌ണ്ട്‌!’
അകത്ത്‌ നിന്നും കുട്ടികളുടെ ഉമ്മയുടെ ശബ്ദം കേട്ടു. ‘ഏത്‌ ബീരാങ്കാക്കയാ മക്കളേ?’
‘കള്ളന്‍!...കള്ളന്‍ ബീരാങ്കാക്ക!’

മേസ്തിരിയുടെ ഭാര്യ പേടിച്ചരണ്ട രണ്ട്‌ കുട്ടികളെയും കൂട്ടി മുറ്റത്തിറങ്ങി നോക്കിയിട്ടും ബീരാനെ കണ്ടില്ല. ഗൈറ്റിനു സമീപം കിടന്ന ആപൊതിയെടുത്ത്‌ കുട്ടികള്‍ തുറന്ന് നോക്കി.
കുറേ മിഠായികള്‍!. .