2007, ഒക്‌ടോബർ 30, ചൊവ്വാഴ്ച

മനാഫ്...പ്രിയപ്പെട്ട മനാഫ്...വിട!

ദാരുണമായ മറ്റൊരു ദുരന്തം കൂടി ചക്കാല പോക്കര്‍ക്കായുടെ കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു.

ജ്യേഷ്ഠന്റെ മരണത്തിന്റെ മുറിവുണങ്ങും മുമ്പ്‌ അനിയന്റെ മുന്നിലേക്കും മരണം രംഗബോധമില്ലാത്ത കോമാളിയായി കടന്നുവന്നു.

രണ്ട്‌ പിഞ്ചുമക്കളെ അനാധരാക്കി, തന്നോടൊപ്പം ജീവിതം തുടങ്ങി മൂന്നാണ്ട്‌പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ വിധവയാക്കി, മനാഫിന്‌ ഒരാള്‍ക്കും മാറ്റിയെഴുതാനാവാത്ത, സമയമെത്തിയാല്‍ ഒരാളെയും ഒരുസെക്കന്റ്‌പോലും പിന്തിക്കപ്പെടാത്ത സര്‍വ്വശക്തന്റെ വിധിക്ക്‌ കീഴ്പ്പെടേണ്ടിവന്നു.

കുടുംബക്കാരെയും കൂട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി മനാഫ്‌ കാണാമറയത്ത്‌ നിന്നും നമ്മോട്‌ വിടചൊല്ലി.

സുസ്‌മേരവദനനായി എല്ലാസഹജീവികളോടും ഇടപെട്ട, യുവത്വത്തിന്റെ തിന്മകളില്‍നിന്നെല്ലാം അകന്ന് ജീവിച്ച നല്ലവനായ ആകൂട്ടുകാരന്‍ അവന്റെ യഥാര്‍ത്ഥ ജീവിതം ആരംഭിച്ചുകഴിഞ്ഞു.

സര്‍വ്വശക്തന്‍ അവന്റെ പുതിയജീവിതം സന്തോഷകരമാക്കട്ടെ!. അവന്റെയും നമ്മുടെയും സര്‍വ്വപാപങ്ങളും കരുണാമയന്‍ പൊറുക്കുമാറാവട്ടെ! അവനോടൊത്ത്‌ സ്വ‌ര്‍‌ഗ്ഗീയസൌഭാഗ്യങ്ങളനുഭവിക്കാന്‍ സര്‍‌വ്വേശ്വരന്‍ നമുക്കും ഭാഗ്യം നല്‍കട്ടെ! അവന്റെ കുടുംബത്തെ എന്നെന്നും കാരുണ്യവാന്‍ കാത്തുരക്ഷിക്കട്ടെ! അവരുടെ ഹൃദയങ്ങളില്‍ അവന്‍ ക്ഷമയും സമാധാനവും ചൊരിയട്ടെ!

ഇനിയൊരു സൌഹൃതസംഭാഷണത്തിന്‌, ഒരു ഒത്തുകൂടലിന്‌ മനാഫ്‌ നമ്മളോടൊപ്പമുണ്ടാവില്ല. നമ്മുടെനാട്ടിന്റെ ആ സല്‍പുത്രന്‌, നമ്മുടെയെല്ലാം കൂട്ടുകാരന്‌ നമുക്ക്‌ വിടനല്‍കാം...
സുഹൃത്തേ... ഞങ്ങള്‍ക്കും വൈകാതെവന്നെത്താനുള്ള നിന്റെലോകത്ത്‌ നിനക്ക്‌ നിത്യശാന്തിനേരുന്നു!

വാക്കുകള്‍ക്കതീതമായ ഞങ്ങളുടെ അനുശോചനങ്ങള്‍.

2007, ഒക്‌ടോബർ 17, ബുധനാഴ്‌ച

ചൂഷിതര്‍

ഉപഭോഗ സംസ്കാരം നമ്മളെ ചൂഷിതരാക്കിമാറ്റിയിരിക്കുന്നു.
നമ്മുടെ പണം തന്ത്രങ്ങളിലൂടെ പിടുങ്ങി തടിച്ചുകൊഴുക്കുന്നവര്‍ തടിച്ചുകൊഴുത്തുകൊണ്ടേയിരിക്കുന്നു.

അവശ്യ വസ്തുക്കളെല്ലാം വിലകൊടുത്ത്‌ വാങ്ങേണ്ട ഇന്നത്തെ അവസ്ഥയില്‍ ഓരോദിവസവും നാം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പരസ്യങ്ങളിലും കോര്‍പ്പറേറ്റ്‌ തട്ടിപ്പുകളിലും വഞ്ചിതരാകുന്നവര്‍ നിരവധിയാണ്‌.

ആംവേയും കോണിബയോയും അവസാനം RMP യുമെല്ലാം നമ്മുടെ നാട്ടില്‍ നിന്ന്പോലും പലരെയും പറ്റിക്കുകയുണ്ടായി. അധ്വാനമൊന്നുമില്ലാതെ ലഭിക്കുന്ന കമ്മീഷനുകളുടെ ഗുണിതങ്ങളുടെ മോഹിപ്പിക്കുന്ന കണക്കുകള്‍കാണിച്ച്‌ എം.ബി.എ ക്കാരന്റെ നാട്യത്തില്‍ 'സിനര്‍ജി' യും 'സ്റ്റാറ്റജി' യും പ്രസംഗിക്കുന്ന കോട്ടും ടൈയും കെട്ടിയ ബിസിനസ്‌ പേക്കോലങ്ങളുടെ വാക്കുകള്‍ കേട്ട്‌ കണ്ണ് മഞ്ഞളിച്ച്‌ പണം നഷ്ടപ്പെട്ടവര്‍ക്ക്‌ ആകാര്യം നാണക്കേടോര്‍ത്ത്‌ പുറത്ത്‌ പറയാന്‍പോലും പറ്റാത്ത അവസ്ഥയാണ്‌.

ലോകത്ത്‌ ഒരുകമ്പനിയും സ്വയം നന്നാവാനല്ലാതെ നമ്മളെ നന്നാക്കാന്‍ വരില്ലെന്ന് തിരിച്ചറിയാന്‍ പറ്റാത്തതാണ്‌ ഇത്തരം ചതികളില്‍പലരും വീണുപോകാന്‍ കാരണം.

ബൈക്കും പൊന്നും വീട്ടുപകരണങ്ങളും കാണിച്ച്‌ വ്യാമോഹിപ്പിച്ച്‌ ചിട്ടിയില്‍ ചേര്‍ത്ത്‌ വന്‍തുകകൊയ്തെടുത്ത്‌ പണം നല്‍കിയവരുടെ കണ്ണില്‍ പൊടിയിടാന്‍ അടച്ച പണത്തിന്റെ പത്തിലൊന്ന് പോലുമില്ലാത്ത 'സമ്മാനങ്ങള്‍' നല്‍കുന്ന തരികിടക്കാരും നമ്മുടെ നാട്ടില്‍ വിലസുന്നു.

ഏറ്റവും കൂടുതല്‍ നമ്മുടെ സ്ത്രീജനങ്ങള്‍ വഞ്ചിതരാകുന്നത്‌ ടെക് സ്റ്റയില്‍സുകളിലാണ്‌. വന്‍പരസ്യങ്ങളും വര്‍‌ണ്ണപ്പൊലിമകളും നല്‍കുന്ന ടെക് സ്റ്റയില്‍സുകള്‍ കൊള്ളലാഭത്തിന്റെ ആശാന്മാരാണ്‌. 200 രൂപാ മുതലുള്ള ഒരു വസ്ത്രം 500 രൂപക്ക്‌ വിറ്റാല്‍ ചെലവാകുന്നതിനേക്കാളേറെ അതേവസ്ത്രം 800 രൂപയിലധികം വിലയിട്ട്‌ വിറ്റാല്‍ ചെലവാകുമെന്നാണ്‌ ഒരു ടെക്സ്റ്റയില്‍സുഹൃത്ത്‌ പറഞ്ഞത്‌.

വിലകൂടുന്നത്‌ ഗുണനിലവാരത്തിന്റെ രഹസ്യമായിപലരും കരുതുന്നു. കൂടാതെ എന്തെങ്കിലും ഫ്രീ ഉണ്ടായാല്‍ പലരും കണ്ണുമടച്ച്‌ വാങ്ങുന്നു. രണ്ട്‌ സാധനത്തിന്റെ വിലകൂട്ടിയാണ്‌ ഒന്നിന്‌ വിലയിടുന്നത്‌. എന്നിട്ട്‌ ഒന്നെടുത്താല്‍ മറ്റേത്‌ ഫ്രീയാകുന്നു.

ഇത്തരത്തില്‍ ഒരുതമാശയുണ്ട്‌.നൂറ്‌ രൂപയുടെ സാരിയുടെ പരസ്യം കണ്ട്‌ വാങ്ങാന്‍ പോയ ഭാര്യ ആയിരം രൂപയുടെ സാരിയും വാങ്ങിതിരിച്ചുവന്നത്‌ കണ്ട്‌ ഭര്‍ത്താവ്‌ കാര്യമന്വേഷിച്ചപ്പോള്‍ ഭാര്യപറഞ്ഞത്‌ ഇപ്രകാരമാണത്രേ!.
'നൂറ്‌ രൂപയുടെ സാരിക്കൊപ്പം ഒന്നും ഫ്രീ ഇല്ല, ആയിരം രൂപയുടെ സാരിവാങ്ങിയപ്പോള്‍ ഒരു ബ്രാ സൗജന്യമായി കിട്ടി!'
ഇതാണ്‌ ഇന്നത്തെ ഉപഭോക്തൃ മനസ്സ്‌!.

പതിനഞ്ചും അന്‍പതുമെല്ലാം ശതമാനം കിഴിവ്‌ നല്‍കുന്നതും ഇതേതന്ത്രത്തിലാണ്‌ അല്ലാതെ ഉപഭോക്താക്കളെ നന്നാക്കാനല്ല.

അതുപോലെ യാതൊരു പോഷകചേരുവകളുമില്ലാത്ത വിഷാംശം കലര്‍ന്ന കുപ്പിപാനീയങ്ങള്‍ വന്‍ പരസ്യങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നു. രാസവസ്തുക്കളടങ്ങിയ ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് നാം പ്രിയപ്പെട്ട അതിഥികളെ സല്‍ക്കരിക്കുന്നു,

കാര്‍‌ബൈഡ്‌ പോലുള്ള മാരകവിഷങ്ങള്‍ പുരട്ടിയ പഴങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് നാം നമ്മുടെ അരുമമക്കളെ ഊട്ടുന്നു, (ഭോപ്പാലില്‍ ആയിരങ്ങളുടെ മരണത്തിന് കാരണമായവാതകദുരന്തം വിതച്ചത് ഈ കാര്‍‌ബൈ‌ഡ് നിര്‍മ്മാണശാലയായിരുന്നു)

കുരുഡാന്‍പോലുള്ള മാരകവിഷമുള്ള വളങ്ങള്‍ വലിച്ചെടുത്ത്‌ വളര്‍ന്ന പച്ചക്കറികള്‍ കഴിച്ച്‌ നാം നമ്മുടെ ആരോഗ്യം കാക്കുന്നു.
(കുരുഡാന്‍ എന്ന വളമിട്ട്‌ വളര്‍ന്ന ചെടിയുടെ ഇലതിന്ന പ്രാണികള്‍ നിമിഷങ്ങള്‍ക്കകം ചത്തുവീഴുമത്രെ!. മനുഷ്യന്‍ താരതമ്യേന വലുതായത്‌കൊണ്ട്‌ ചാകുന്നില്ലെങ്കിലും മനുഷ്യന്റെ ആന്തരാവയവങ്ങക്കെയെല്ലാം അത്‌ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കും.)

ഇതെല്ലാം തിന്ന് വളരുന്നവര്‍ അവസാനം എത്തിപ്പെടുന്നതോ മറ്റൊരു ചൂഷണകേന്ത്രമായ ആശുപത്രികളിലും!. പിന്നീട്‌ അവര്‍ ഏറ്റെടുക്കും കാര്യങ്ങള്‍. സ്കാന്‍,ടെസ്റ്റ്‌,ന്യൂക്ലിയാര്‍ മെഡിസിന്‍,സര്‍ജറി, ഐ.സി.യു, ഐ.സി.സി.യു...... അങ്ങനെ അകാലത്ത്‌ പരലോകം പൂകുന്നഹതഭാഗ്യാരായി നാം മാറിക്കൊണ്ടിരിക്കുന്നു.

എല്ലാവര്‍ക്കും പണമേവേണ്ടൂ മാനുഷികമൂല്യങ്ങളെല്ലാം പ്രസംഗിക്കുവാനുള്ളത്‌ മാത്രമാണ്‌, പ്രവര്‍ത്തിക്കുവാനുള്ളതല്ല എന്നതാണ്‌ എല്ലാവരുടെയും മനസ്സിലിരിപ്പ്‌.

കൊന്നോ കഴുത്തറുത്തോ എങ്ങിനെയെങ്കിലുമാവട്ടെ പണമുണ്ടാക്കണം അതിനപ്പുറത്താര്‍ക്കും ചിന്തയില്ല.

സ്വയം കൃഷിചെയ്ത്‌ ജീവിക്കാന്‍ അല്‍പ്പം മണ്ണ് പോലും ആര്‍ക്കുമില്ല. ഉള്ള വയലുകള്‍ കൂടിനികത്തി അവിടെ കോണ്‍ക്രീറ്റ്‌കൃഷിനടത്താന്‍ തുനിയുകയാണെല്ലാവരും.

അണ്ണാച്ചികള്‍ കയറ്റിവിടുന്ന വിഷം തിന്നുവാന്‍ തന്നെയാണ്‌ എല്ലാവര്‍ക്കും വിധി. കടുത്ത കീടനാശിനികളിട്ട്‌ കൃഷിചെയ്യുന്നതിനെ തമിഴകത്തെ ഒരു പരിസ്തിഥിപ്രവര്‍ത്തകന്‍ ചോദ്യം ചെയ്തപ്പോള്‍ അണ്ണന്മാര്‍ പറഞ്ഞമറുപടി നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്‌.
'ഇതെല്ലാം കേരളാവിലേക്ക്‌ അണ്‌പ്പര്‍ത്‌ക്കാ നമ്പള്‍ക്ക്‌ എതും വരാത്‌!' (ഇതെല്ലാം കേരളത്തിലേക്ക്‌ കയറ്റിവിടാനുള്ളതാണ്‌ നമുക്കൊന്നും വരില്ല)

കണ്ണ് തുറന്നിട്ടും വലിയ കാര്യമൊന്നുമില്ല. പിന്നെ നാം എന്ത്‌തിന്നും?.

ഇത്തിരിയെങ്കിലും സ്ഥലമുള്ളവര്‍ അവിടെ മുരിങ്ങയും ചീരയും പയറും ചേമ്പും ചേനയുമെല്ലാം കൃഷിചെയ്താല്‍ അത്രയെങ്കിലും നമ്മുടെ ആരോഗ്യം കാക്കാം. അതുകഴിച്ച്‌ ബാക്കിവാങ്ങിയാല്‍മതിയല്ലോ മാര്‍ക്കറ്റിലെ വിഷം!

2007, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ഈദ് മുബാറക്!

മുപ്പത്‌ നാളത്തെ വ്രതവിശുദ്ധിയുടെ ചൈതന്യവുമായി ശവ്വാല്‍ ചന്ദ്രിക വിണ്ണിലുയര്‍ന്നു.
നമ്മുടെ സല്‍കര്‍മ്മങ്ങളെല്ലാം സര്‍വ്വശക്തന്‍ സ്വീകരിക്കുമാറാവട്ടെ.

ത്യാഗത്തിന്റെയും സഹനത്തിന്റെയും നാം നേടിയ പാഠങ്ങളുള്‍ക്കൊണ്ട്‌ ഇനിയുള്ള ജീവിതം നന്മ നിറഞ്ഞതാക്കാന്‍ നമുക്ക്‌ സര്‍ വ്വേശ്വരാനുഗ്രഹമുണ്ടാവട്ടെ.

ഈ ചൈതന്യം അടുത്ത റംസാന്‍ വരെ നിലനിര്‍ത്താന്‍ നമുക്ക്‌ പരിശ്രമിക്കാം. മരമോ മണ്ഡൂകമോ ആക്കാതെ നമുക്ക്‌ മര്‍ത്യജന്മവും സന്മാര്‍ഗ്ഗവും തന്ന സര്‍വ്വശക്തന്‌ നന്ദിചെയ്യുന്നവരായി നമുക്ക്‌ മാറാം.

ഈ ഈദുല്‍ ഫിത്വര്‍ദിനം നമുക്കും നമ്മുടെ കുടുംബത്തിനും നാട്ടുകാര്‍ക്കുമെല്ലാം ഐശ്വര്യസമ്പന്നമായിരിക്കട്ടെ!

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ്‌ ആശംസകള്‍!